-->
തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം . വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു . പത്തനംത്തിട്ട , ഇടുക്കി, എറണാകുളം, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.
തെക്കൻ ആൻഡമാൻ കടൽ, വടക്കൻ ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് എന്നിവയുടെ ചില മേഖലകളിലാണ് കാലവർഷം ഇന്ന് എത്തിയത്. അടുത്ത മൂന്ന് മുതൽ നാലു ദിവസത്തിനുള്ളിൽ തെക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടലിന്‍റെ ചില ഭാഗങ്ങൾ, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ മുഴുവനായും, ആൻഡമാൻ കടലിന്‍റെ ബാക്കി ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടലിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ത വകുപ്പ് അറിയിച്ചു.
കേരളത്തിൽ കാലവർഷം ഈ മാസം 27ന് തീരം തൊട്ടേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. സാധാരണ ജൂൺ ഒന്നോടെയാണ് കാലവർഷം എത്താറ്. മുൻപ് 2009-ലാണ് കേരളത്തിൽ നേരത്തേ എത്തിയത്. ജൂലായ് എട്ടോടെ രാജ്യം മുഴുവൻ കാലവർഷമെത്തും. കഴിഞ്ഞ വർഷം മെയ് 31നായിരുന്നു കാലവർഷം തുടങ്ങിയത്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്.