-->
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണവും അതിന് പിന്നാലെ ഇന്ത്യ നല്‍കിയ മറുപടിയുമൊക്കെ കഴിഞ്ഞിട്ടും നിരപരാധികളായ സഞ്ചാരികള്‍ക്ക് നേരെ ആക്രമണം നടത്തിയ ഭീകരരെ വിടാതെ ഇന്ത്യന്‍ സുരക്ഷാസേന. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. മൂന്ന് പാകിസ്ഥാന്‍ ഭീകരരുടെ പോസ്റ്ററുകള്‍ സുരക്ഷാ ഏജന്‍സികള്‍ കശ്മീരില്‍ ഉടനീളം പതിച്ചിട്ടുണ്ട്.
ജമ്മു കാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ ഒന്നിലധികം സ്ഥലങ്ങളില്‍ 'ഭീകര വിമുക്ത കാശ്മീര്‍' എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഉള്‍പ്പെട്ട ഭീകരരെ കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പോസ്റ്ററുകളില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിവരം നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് ഏജന്‍സികള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
പഹല്‍ഗാം പട്ടണത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയുള്ള ബൈസാരന്‍ പുല്‍മേട്ടില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ 25 വിനോദസഞ്ചാരികളും ഒരു നേപ്പാളിയുമുള്‍പ്പെടെയാണ് 26 പേര്‍ കൊല്ലപ്പെട്ടത്. 2019ലെ പുല്‍വാമ കൂട്ടക്കൊലയ്ക്ക് ശേഷം കശ്മീര്‍ താഴ്വരയിലുണ്ടായ ഏറ്റവും മാരകമായ ആക്രമണമായിരുന്നു. അനന്ത്നാഗില്‍ താമസിക്കുന്ന ആദില്‍ ഹുസൈന്‍ തോക്കര്‍, രണ്ട് പാകിസ്ഥാന്‍ പൗരന്മാര്‍, അലി ഭായ് എന്ന തല്‍ഹ ഭായ്, ഹാഷിം മൂസ എന്ന സുലൈമാന്‍ എ്ന്നിവരെയാണ് തെരയുന്നത്.
മൂന്ന് പേരും ലഷ്‌ക്കര്‍ ഇ തയ്ബയുമായി ബന്ധമുള്ളവരാണ്. പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബയുടെ (എല്‍ഇടി) റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഏറ്റെടുത്തു. പാകിസ്ഥാന്‍, പാക് അധീന കശ്മീരിലെ ഒമ്പത് ഭീകര ക്യാമ്പുകള്‍ ലക്ഷ്യമിട്ട് മെയ് 7 ന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂരം ആരംഭിച്ചു. മെയ് 10 ന് ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയിലെത്തി.