-->
ന്യൂഡല്‍ഹി: പാകിസ്ഥാനുള്ളിലെ ക്യാമ്പുകളിൽ ആക്രമണം നടത്തിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ശത്രുവിന് ചിന്തിക്കാൻ കഴിയാത്ത വിധമാണ് തിരിച്ചടി നൽകുന്നത്.വളരെ ചെറിയ ആഘാതമേ മറ്റ് പ്രദേശങ്ങളിൽ ഉണ്ടായിട്ടുള്ളൂവെന്നും രാജ് നാഥ് സിംഗ് പറഞ്ഞു. കൊല്ലപ്പെട്ട 100 ലേറെ പേർ ഭീകരർ ആണ്. സാധാരണ പൗരന്മാരിൽ ഒരാൾ പോലും കൊല്ലപ്പെട്ടിട്ടില്ല. പാകിസ്ഥാനിലെയും, പാക് അധീന കശ്മീരിലെയും തീവ്രവാദ ക്യാമ്പുകളാണ് തകർത്തത്. പ്രകോപനം ഉണ്ടായാൽ തിരിച്ചടി കനത്തതായിരിക്കും. ആവർത്തിച്ച് പറയുകയാണ് പ്രതിരോധമന്ത്രി .
ആക്രമണങ്ങൾക്ക് പിന്നാലെ പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ ജനങ്ങൾ ആശങ്കയിലാണ്. പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും തരത്തിലുള്ള സംഘർഷം ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നതിനാൽ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കുകയും പൊതുസമ്മേളനങ്ങൾ നിയന്ത്രിക്കുകയും ചെയ്തു. പാകിസ്ഥാനുമായി 1,037 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജസ്ഥാനിൽ അതീവ ജാഗ്രതയിലാണ്. അതിർത്തി പൂർണ്ണമായും അടച്ചുപൂട്ടി. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം കണ്ടാൽ അതിർത്തി സുരക്ഷാ സേനാംഗങ്ങൾക്ക് വെടിവയ്ക്കാനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്.പഞ്ചാബിൽ എല്ലാ പോലീസ് ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കുകയും പൊതുസമ്മേളനങ്ങൾ നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. അതിർത്തിയിലെ സംഘർഷം കാരണം മുഖ്യമന്ത്രി ഭഗവന്ത് മൻ എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.
അതേസമയം ജോധ്പൂർ, കിഷൻഗഡ്, ബിക്കാനീർ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ മെയ് 9 വരെ നിർത്തിവച്ചിരിക്കുകയാണ്. പടിഞ്ഞാറൻ മേഖലയിൽ യുദ്ധവിമാനങ്ങൾ ആകാശത്ത് പട്രോളിംഗ് നടത്തുന്നതിനാൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കി. ഗംഗാനഗറിൽ നിന്ന് റാൻ ഓഫ് കച്ച് വരെ സുഖോയ്-30 എംകെഐ ജെറ്റുകൾ വ്യോമ പട്രോളിംഗ് നടത്തുന്നുണ്ട്. ബിക്കാനീർ, ശ്രീ ഗംഗാനഗർ, ജയ്സാൽമീർ, ബാർമർ ജില്ലകളിലെ സ്കൂളുകൾക്ക് അവധി നൽകുകയും നടന്നുകൊണ്ടിരിക്കുന്ന പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തു. അതിർത്തി ഗ്രാമങ്ങളും ജാഗ്രതയിലാണ്. ഒഴിപ്പിക്കൽ പദ്ധതികളും നിലവിലുണ്ട്. അതിർത്തിക്കടുത്തുള്ള ആന്റി-ഡ്രോൺ സംവിധാനങ്ങളും സജീവമാക്കി. ജയ്സാൽമീറിലും ജോധ്പൂരിലും അർദ്ധരാത്രി മുതൽ പുലർച്ചെ 4 വരെ ബ്ലാക്ക്ഔട്ട് ചെയ്യാനുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചു.