-->
മലയാള സിനിമയില്‍ ഒന്നിനു പിറകെ ഒന്നായി വിവാദങ്ങള്‍ കത്തിപ്പടരുകയാണ്. മീ ടൂവിനും കാസ്റ്റിംഗ് കൗച്ചിനും ശേഷം യുവ അഭിനേതാക്കളും സിനിമാപ്രവര്‍ത്തകരും ലഹരി ഉപയോഗിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. അമിതമായി ലഹരിക്ക് അടിമപ്പെടുന്നുണ്ടെന്നും പലരുമത് സിനിമാസെറ്റുകളില്‍ പോലും ഉപയോഗിക്കുന്നുണ്ടെന്നും സിനിമയിലുള്ളവര്‍ തന്നെ തുറന്നു പറയാന്‍ തുടങ്ങിയതോടെയാണ് ഈ വിവാദം ആളിപ്പടരാന്‍ തുടങ്ങിയത്.
ചില യുവ അഭിനേതാക്കളെയും സിനിമാപ്രവര്‍ത്തകരെയും ലഹരിവേട്ട കേസില്‍ പിടിക്കുകയും കൂടി ചെയ്തതോടെ മലയാള സിനിമാലോകം അമ്പരന്നു പോയി. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റില്‍ വച്ച് ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ എക്സൈസ് സംഘം പിടികൂടിയ വാര്‍ത്തയും ഇതിനിടയില്‍ മാധ്യമങ്ങളില്‍ നിറഞ്ഞു. ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഇവരുടെ സുഹൃത്തും പിടിയിലായിരുന്നു. മൂവരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു.
ഇതിനു പിന്നാലെ ഇപ്പോഴിതാ അഭിനേതാവായ ഉണ്ണിമുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റും അവാര്‍ഡ് ദാന ചടങ്ങിനിടെ വേദിയില്‍ വച്ച് പറഞ്ഞതുമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. മാർക്കോ എന്ന തന്റെ സിനിമയുമായി ബന്ധപ്പെടുത്തിയാണ് താരം പ്രതികരണം. കയ്യില്‍ സിഗരറ്റുമായി നടക്കുന്ന മാർക്കോ ആകാൻ എളുപ്പമാണെന്നും സിക്സ് പാക്കുള്ള മാർക്കോ ആകാനാണ് ശ്രമിക്കേണ്ടതെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.
‘‘ഒരു സിഗരറ്റിന്റെ ഭാരം സാധാരണയായി 0.7 മുതല്‍ 1.0 ഗ്രാം വരെയാണ്. മൊത്തം ഭാരം (ഫില്‍ട്ടറും പേപ്പറും ഉള്‍പ്പെടെ) സാധാരണയായി ശരാശരി 1 ഗ്രാം. മനുഷ്യൻ മതിയെന്ന് നിങ്ങള്‍ക്ക് തോന്നുവെങ്കില്‍ നിങ്ങളുടെ ഓപ്ഷനുകള്‍ പുനഃപരിശോധിക്കുക. സുഹൃത്തുക്കളേ, ചോയ്സ് നിങ്ങളുടേതാണ്. സിഗരറ്റ് ഉപയോഗിക്കുന്ന മാർക്കോയെ അനുകരിക്കാൻ എളുപ്പമാണ്. സിക്സ് പാക്ക് ഉള്ള മാർക്കോ ആകാൻ ശ്രമിക്കുക...രണ്ടാമത്തേതാകാൻ, നിങ്ങൾക്ക് ദി ഗ്രിറ്റ് എന്ന ഒന്ന് ആവശ്യമാണ്...’’ താരം കുറിച്ചു.
ഉണ്ണി മുകുന്ദന്‍റെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ കമന്‍റുമായി ആരാധകരും രംഗത്ത് എത്തി. ‘അങ്ങനെ പറഞ്ഞുകൊട് പാപ്പാ, ലഹരി ഉപയോഗിക്കാത്ത മലയാളം യുവ നടന്മാരുടെ ലിസ്റ്റിലേക്ക് ആദ്യം വെക്കുന്ന പേരില്‍ ഒന്നു ഉണ്ണി മുകുന്ദന്റെ ആയിരിക്കും’ എന്നിങ്ങനെ നീളുന്നു കമന്റുകള്‍.
ബിഹൈന്‍ഡ് വുഡ്സിന്റെ പുരസ്കാര വേദികയില്‍ വച്ചാണ് മാര്‍ക്കോ സിനിമയെക്കുറിച്ചും അത് പ്രേക്ഷകര്‍ സീരിയസ്സായി എടുക്കരുതെന്നും സിനിമ സിനിമയാണെന്ന് മനസ്സിലാക്കണമെന്നും പറഞ്ഞത്. ‘‘ആരോഗ്യത്തോടെയിരിക്കൂ, സിനിമ ആസ്വദിക്കൂ, അതിനെ കൂടുതൽ ഗൗരവമായി കാണരുത്. മയക്കുമരുന്നുകളിൽ നിന്ന് വിട്ടുനിൽക്കൂ. എല്ലാത്തില്‍ നിന്നും വിട്ടുനിൽക്കൂ. അതെ, ഞാൻ മാർക്കോ എന്നൊരു സിനിമ ചെയ്തിട്ടുണ്ട്. അതിൽ ഞാൻ മുഴുവൻ സമയവും സിഗരറ്റ് ഉപയോഗിക്കുന്നു. ഞാൻ എല്ലാം ചെയ്യുന്നു. പക്ഷേ അത് സിനിമയാണ്, അത് സ്വാതന്ത്ര്യമാണ്. അത് സ്വാധീനിക്കപ്പെടരുത്. അതില്‍ അഭിനയിച്ചു എന്നത് എനിക്ക് മോശമായി തോന്നിപ്പിക്കരുത്. ആളുകൾ എന്റെ അടുത്ത് വന്ന് ഞാൻ സിഗരറ്റ് ഉപയോഗിക്കുന്നു അല്ലെങ്കിൽ മാർക്കോയുടെ സ്വാധീനം കാരണം ഞാൻ അക്രമാസക്തമായി പെരുമാറുന്നു എന്ന് പറയുന്നത് എനിക്ക് ഇഷ്ടമല്ല. അങ്ങനെയാകരുത്, നമ്മൾ പക്വതയുള്ള ആളുകളാണ്. ഇതെല്ലാം ഒരു ചെറുപ്പക്കാരൻ ചെയ്യുന്നത് നിങ്ങൾ കണ്ടാൽ, നിങ്ങൾ അവനെ തിരുത്തണം. ഈ സിനിമയിലെ നായകൻ അത് ചെയ്യരുതെന്ന് പറഞ്ഞതായി നിങ്ങൾ അവനോട് പറയുക. നിങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഇത് പറയുക. ഈ മദ്യവും സിഗരറ്റും എളുപ്പത്തിൽ ലഭ്യമാണെന്ന് എനിക്കറിയാം, പക്ഷേ നിങ്ങളുടെ ജീവിതത്തിൽ ഒരു വലിയ ചിത്രം നിങ്ങളെ നോക്കുന്നുണ്ട്. നിങ്ങൾക്ക് ഒരു കുടുംബമുണ്ട്, മാതാപിതാക്കളുണ്ട്, എല്ലാവരുടെയും സ്നേഹമുണ്ട്. ആരോഗ്യത്തോടെയിരിക്കൂ, സിനിമകൾ ആസ്വദിക്കൂ, അത് വളരെ ഗൗരവമായി എടുക്കരുത്...’’ ഉണ്ണിമുകുന്ദന്‍ പറഞ്ഞു.
ഉണ്ണി മുകുന്ദന്റേതായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’യാണ്. ഐവിഎഫും വാടക ഗർഭധാരണവും ഇൻഫെർട്ടിലിറ്റിയും അടക്കമുള്ള വിഷയങ്ങളെ നർമ്മത്തിനൊപ്പം അവതരിപ്പിച്ച ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിഖില വിമല്‍ ആയിരുന്നു നായിക. ജോണി ആന്റണി, ഗംഗ മീര, മീര വാസുദേവ്, ദിനേഷ് പ്രഭാകർ, ഭഗത് മാനുവല്‍, അഭിറാം രാജേന്ദ്രൻ, മുത്തുമണി, പുണ്യ എലിസബത്ത്, ജുവല്‍ മേരി, ശ്യാം മോഹൻ, കെപിഎസി ലീല തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റ് അഭിനേതാക്കള്‍.