-->
കഞ്ചാവുപയോഗിച്ചതിന് പിടിയിലായ റാപ്പർ വേടന് പിന്തുണയുമായി നടിയും ആക്ടിവിസ്റ്റുമായ ലാലി പിഎം. തല പോകുന്ന തെറ്റൊന്നുമല്ല വേടൻ ചെയ്തതെന്നും വേടന്റെ ശബ്ദം ഇവിടുത്തെ സവർണ തമ്പുരാക്കന്മാർക്ക് നേരെ ഉയരണമെന്നും പ്രഹരശേഷിയുള്ള റാപ്പുകൾ കേട്ടുപൊള്ളിയ സവർണ തമ്പുരാക്കന്മാരാണ് സോഷ്യൽമീഡിയയിൽ ആർത്തട്ടഹസിക്കുന്നതെന്നും നടി ലാലി പിഎം പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ലാലിയുടെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
ഞാൻ വേടനൊപ്പമാണ്. ആ 5gm കഞ്ചാവല്ല അവനെ നിർണയിക്കുന്നത്. അവൻ പാടിയ പതിനായിരം ടൺ പ്രഹരശേഷിയുള്ള റാപ്പുകളാണ്. അത് കേട്ട് പൊള്ളിയ സവർണ തമ്പുരാക്കന്മാരാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആർത്തട്ടഹസിച്ച് കൊണ്ടിരിക്കുന്നത്.
തീർച്ചയായും വേടൻ കുറച്ച് ഉത്തരവാദിത്തം കാണിക്കണമായിരുന്നു എന്ന് തോന്നുന്നു.തല പോകുന്ന തെറ്റൊന്നുമല്ല ചെയ്തത് കൂടുതൽ തെളിമയോടെ നിൻ്റെ ശബ്ദം ഇവിടത്തെ സവർണ തമ്പുരാക്കന്മാർക്ക് നേരേ ഉയരണം.
എന്നാൽ ലാലിയുടെ നിലപാടിനെ വിമർശിച്ച് നിരവധി പേരാണ് കമന്‍റുകളുമായി എത്തുന്നത്. ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിക്കും ഖാലിദ് റഹ്മാനുമില്ലാത്ത പ്രിവില്ലേജ് വേടനും ലഭിക്കില്ലെന്ന് കമന്റ് സെക്ഷനിൽ ചിലർ വിശദീകരിച്ചുനൽകി. വേടൻ നന്നായി പാടും, വേടൻ നന്നായി രാഷ്‌ട്രീയം പറയും, വേടൻ നന്നായി സവർണ്ണതയ്‌ക്ക് എതിരെ സംസാരിക്കും എന്നതൊന്നും ഇന്ത്യയിലെ നിയമം അനുസരിക്കാതിരിക്കാനുള്ള പ്രിവില്ലേജ് അല്ല. നിരോധിത ലഹരി ഉപയോഗിക്കാനുള്ള അനുവാദമല്ല. കല വേറെ, കഞ്ചാവ് വേറെയെന്നും ലാലിക്ക് മറുപടിയുമായി സോഷ്യൽമീഡിയ പ്രതികരണങ്ങള്‍ എത്തിയിട്ടുണ്ട്.