-->
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരര്‍ക്ക് വേണ്ടിയുള്ള പോരാട്ടം ശക്തമായി ഇന്ത്യന്‍ സൈന്യം. ഭീകരര്‍ക്ക് വേണ്ടിയുള്ള തെരച്ചിലിനിടിയിലുണ്ടായ ആക്രമണത്തില്‍ ബന്ദിപ്പോര ഏറ്റുമുട്ടലില്‍ പ്രമുഖ ലഷ്‌കര്‍ ഭീകരന്‍ അല്‍താഫ് ലല്ലി കൊല്ലപ്പെട്ടു.
പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ജില്ലയിലെ കുല്‍നാര്‍ ബാസിപ്പോര പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ സേന തിരച്ചില്‍ നടത്തിയത്. സ്ഥലത്ത് തമ്പടിച്ചിരുന്ന ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് തിരച്ചില്‍ ഏറ്റുമുട്ടലായി മാറുകയായിരുന്നു. 26 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ കണ്ടെത്തുന്നതിനുള്ള വിപുലമായ ഓപ്പറേഷനാണ് സൈന്യം നടത്തുന്നത്.
പ്രത്യേക രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പോലീസും ബന്ദിപ്പോരയില്‍ സംയുക്ത തിരച്ചില്‍ നടത്തി. ഇത് വെടിവയ്പില്‍ കലാശിക്കുകയായിരുന്നു. സുരക്ഷാ സേന പിന്തുടരുന്ന ഭീകരരില്‍ ഒരാള്‍ക്ക് ആദ്യ വെടിവയ്പ്പില്‍ പരിക്കേറ്റതായി നേരത്തെ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറ്റുമുട്ടലില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.
കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ശ്രീനഗറിലെത്തി. സ്ഥിതിഗതികള്‍ സമഗ്രമായി വിലയിരുത്താനും പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്ന ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷന്റെ പുരോഗതി വിലയിരുത്താനും വേണ്ടിയാണ് അദ്ദേഹം എത്തിയിരിക്കുന്നത്. പഹല്‍ഗാം ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന രണ്ട് ഭീകരരുടെ വീടുകള്‍ വെള്ളിയാഴ്ച സുരക്ഷാ സേനയും ജമ്മു കശ്മീര്‍ അധികൃതരും ചേര്‍ന്ന് തകര്‍ത്തു. ബിജ്‌ബെഹാരയിലെ ലഷ്‌കര്‍ ഭീകരന്‍ ആദില്‍ ഹുസൈന്‍ തോക്കറിന്റെ വസതി ഐഇഡികള്‍ ഉപയോഗിച്ച് ബോംബ് വച്ചപ്പോള്‍, ത്രാലിലെ ആസിഫ് ഷെയ്ക്കിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു.
ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്മാരായ അലി ഭായ്, ഹാഷിം മൂസ എന്നിവരെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അനന്ത്നാഗ് പോലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ബൈസരന്‍ താഴ്വരയ്ക്ക് ചുറ്റുമുള്ള ഇടതൂര്‍ന്ന പൈന്‍ വനത്തില്‍ നിന്ന് 4-5 പേരുണ്ടെന്ന് കരുതപ്പെടുന്ന അക്രമികള്‍ പുറത്തുവന്ന് വിനോദസഞ്ചാരികള്‍ക്ക് നേരെ എകെ-47 റൈഫിളുകള്‍ ഉപയോഗിച്ച് വിവേചനരഹിതമായി വെടിയുതിര്‍ക്കാന്‍ തുടങ്ങി. സൈനിക വേഷത്തില്‍ തീവ്രവാദികള്‍ മതം പരിശോധിക്കാന്‍ ഐഡികള്‍ പരിശോധിച്ചുവെന്നും മുസ്ലീങ്ങളല്ലെന്ന് തിരിച്ചറിഞ്ഞവരെ കൃത്യമായി വധിച്ചുവെന്നും രക്ഷപ്പെട്ട ചിലര്‍ പറഞ്ഞു.