-->
ജമ്മു കശ്മീരിലെ പഹൽഗാമില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രശസ്ത പിന്നണി ഗായകൻ അര്‍ജിത് സിങ് ഏപ്രിൽ 27 ഞായറാഴ്ച ചെന്നൈയിൽ നടത്താനിരുന്ന സംഗീത പരിപാടി റദ്ദാക്കി. ഭീകരാക്രമണത്തില്‍ മരിച്ചവരോടും അവരുടെ കുടുംബങ്ങളോടും ആദരവ് പ്രകടിപ്പിച്ചുകൊണ്ടാണ് പരിപാടി റദ്ദാക്കിയത്. എല്ലാ ടിക്കറ്റ് ഉടമകൾക്കും മുഴുവൻ തുകയും തിരിച്ച് നല്‍കുമെന്നും സംഘാടകർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.
അനിരുദ്ധ് രവിചന്ദറിന്റെ ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന ഹുക്കും മ്യൂസിക്ക് ഷോയുടെ ടിക്കറ്റ് വിൽപനയും മാറ്റിവച്ചിട്ടുണ്ട്. ആദ്യം ഏപ്രിൽ 24 നാണ് ടിക്കറ്റ് വില്‍പന ആരംഭിക്കാൻ തീരുമാനിച്ചിരുന്നത്. നിലവിലെ ദേശീയ സാഹചര്യം പരിഗണിച്ച് ടിക്കറ്റ് വില്‍പന മാറ്റിവയ്ക്കുന്നതായി സംഘാടകര്‍ അറിയിച്ചു. പുതുക്കിയ തീയതി ഉടൻ അറിയിക്കുമെന്നും സംഘാടകർ അറിയിച്ചു.
സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് ഭീകരാക്രമണത്തില്‍ ജീവൻ നഷ്ടമായവർക്ക് അനുശോചനം അറിയിച്ചിട്ടുള്ളത്. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും നീതി ലഭ്യമാക്കണമെന്ന ആവശ്യത്തില്‍ പലരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോസ്റ്റുകളില്‍ ടാഗ് ചെയ്തിട്ടുണ്ട്.
ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരർ 26 പേരെ വെടിവച്ചുകൊന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ എത്തിയവരായിരുന്നു ഇവരെല്ലാം. ഭീകരർ ഈ വിനോദസഞ്ചാരികളോട് മതം ചോദിക്കുകയും കലിമ ചൊല്ലാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. മതം ചോദിച്ചാണ് പലരെയും ഭീകരര്‍ കൊലപ്പെടുത്തിയത്.