-->
അലിഗഡ്: മകളുടെ വിവാഹം ഉറപ്പിച്ച ചെറുക്കനൊപ്പം ഒളിച്ചോടിയ മാതാവും പ്രതിശ്രുത വരനും ഒടുവില്‍ പോലീസില്‍ കീഴടങ്ങി. കഴിഞ്ഞയാഴ്ച വിവാഹത്തിന് പത്തുദിവസം മുമ്പ് യുപിയിലെ അലിഗഡില്‍ നിന്നും മകളുടെ പ്രതിശ്രുത വരനോടൊപ്പം ഒളിച്ചോടിയ സ്വപ്‌നയും കാമുകനും ഒടുവില്‍ ഇന്നലെ രാത്രിയാണ് അലിഗഡിലെ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. ഒളിച്ചോടാനുണ്ടായ സാഹചര്യം പോലീസിനോട് വെളിപ്പെടുത്തി.
ഭര്‍ത്താവ് നിരന്തരം മദ്യപിച്ചെത്തി തന്നെ മര്‍ദിക്കുമായിരുന്നുവെന്നും മകള്‍ പോലും തന്നോട് ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നുവെന്നും അവര്‍ ആരോപിച്ചു. അതുകൊണ്ടാണ് താന്‍ ഈ നടപടി സ്വീകരിച്ചതെന്ന് അവര്‍ പറഞ്ഞു. ഇനി എന്തു സംഭവിച്ചാലും താന്‍ രാഹുലിനൊപ്പം ജീവിക്കുമെന്നും പോലീസ് കേസില്‍ പെടുത്തിയതിനാലാണ് തിരിച്ചുവരാന്‍ തീരുമാനിക്കാന്‍ കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലക്ഷക്കണക്കിന് രൂപയും ആഭരണങ്ങളുമായിട്ടാണ് ഒളിച്ചോടിയതെന്ന കുടുംബത്തിന്റെ ആരോപണവും സ്വപ്ന നിഷേധിച്ചു. പോകുമ്പോള്‍ തന്റെ കൈവശം ഒരു മൊബൈലും 200 രൂപയും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പറഞ്ഞു. വീട്ടിലെ അലമാരയില്‍ നിന്ന് 3.5 ലക്ഷം രൂപയും 5 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ആഭരണങ്ങളും കൈക്കലാക്കിയതായി മകള്‍ ശിവാനി ആരോപിച്ചിരുന്നു.
താന്‍ രാഹുലിനെ വിവാഹം കഴിച്ച് അവനോടൊപ്പം ജീവിക്കുമെന്ന് അവര്‍ ആവര്‍ത്തിച്ചു. സ്വപ്‌നയുടെ മകളെ ഇന്ന് വിവാഹം കഴിക്കേണ്ടിയിരുന്ന രാഹുലും പോലീസില്‍ കീഴടക്കിയിട്ടുണ്ടായിരുന്നു. അമ്മായിയമ്മ ആകാനിരുന്ന സ്ത്രീയുമായി ഒളിച്ചോടി പോകേണ്ട സാഹചര്യത്തെക്കുറിച്ച് രാഹുല്‍ കുമാറും പറഞ്ഞു. ഇങ്ങിനെ ചെയ്തില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് സ്വപ്ന ഭീഷണിപ്പെടുത്തിയെന്നായിരുന്നു രാഹുലിന്റെ ന്യായം. അലിഗഡ് ബസ് സ്റ്റോപ്പില്‍ വെച്ച് കണ്ടില്ലെങ്കില്‍ താന്‍ മരിക്കുമെന്ന് അവര്‍ തന്നോട് പറഞ്ഞതായും അതുകൊണ്ടാണ് ഒളിച്ചോടാന്‍ തീരുമാനിച്ചതെന്നും പറഞ്ഞു. ഇരുവരും ആദ്യം ലഖ്നൗവിലേക്കും അവിടെ നിന്ന് മുസാഫര്‍പൂരിലേക്കുമാണ് പോയതെന്നും പറഞ്ഞു.
സ്വപ്നയെ വിവാഹം കഴിക്കുമോ എന്ന് ചോദിച്ചപ്പോള്‍, അയാള്‍ക്ക് പെട്ടെന്ന് തീരുമാനം പറയാന്‍ കഴിയുമായിരുന്നില്ല. 'അങ്ങനെയൊന്നുമില്ല' എന്ന് ആദ്യം പറഞ്ഞ രാഹുല്‍ പിന്നെ, ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം, 'ചെയ്യും' എന്ന് പറഞ്ഞു.
ഡാഡോണ്‍ പോലീസ് സ്റ്റേഷന്‍ പ്രദേശത്തെ താമസക്കാരായ സപ്നയും രാഹുല്‍ കുമാറും ഏപ്രില്‍ 6 നായിരുന്നു ഒളിച്ചോടിയത്. വിവാഹം 16 ന് നടക്കാനിരിക്കെ ഇരു കുടുംബങ്ങളെയും ഈ സംഭവം ഞെട്ടിച്ചു. തന്റെ ഭാര്യ എല്ലാ ദിവസവും മണിക്കൂറുകളോളം രാഹുലുമായി സംസാരിക്കാറുണ്ടായിരുന്നുവെന്ന് സ്വപ്നയുടെ ഭര്‍ത്താവ് ജിതേന്ദ്ര കുമാര്‍ അന്ന് പറഞ്ഞിരുന്നു. അതേസമയം സ്വപ്നയെ ഇനി ഒരു വീട്ടിലും സ്വീകരിക്കാനാകില്ലെന്ന് രണ്ടു കുടുംബവും നിലപാട് എടുത്തിരിക്കുകയാണ്. എന്നാല്‍ കൊണ്ടുപോയ സാധനം തിരികെ തരണമെന്നും പറഞ്ഞു.
അവള്‍ വീട്ടില്‍ നിന്ന് എടുത്ത പണവും ആഭരണങ്ങളും തിരികെ നല്‍കണം. അവള്‍ ചെയ്തതിന് അവള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സ്വപ്‌നയുടെ ഉറ്റവര്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവ് അവളെ മര്‍ദിക്കാറുണ്ടെന്ന അവളുടെ ആരോപണവും അദ്ദേഹം നിഷേധിച്ചു: 'ഞാന്‍ മാസങ്ങളോളം അവളുടെ വീട്ടില്‍ താമസിച്ചിരുന്നു. അങ്ങനെയൊന്നും ഞാന്‍ കണ്ടിട്ടില്ലെന്നും സഹോദരന്‍ വ്യക്തമാക്കി.