-->
തൊണ്ണൂറുകളില്‍ ബോളിവുഡില്‍ നിറഞ്ഞു നിന്നിരുന്ന താരമാണ് ആയിഷ ജുല്‍ക്ക. സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയിരുന്ന താരത്തിന്റെ ഹിറ്റ് ലിസ്റ്റില്‍ ഖിലാഡി, ജോ ജീത വോഹി സിക്കന്ദർ തുടങ്ങിയ ചിത്രങ്ങളടക്കമുണ്ട്. ജനപ്രിയയായ നായികയായി ആയിഷ മാറിയത് തന്റെ അഭിനയമികവിലൂടെയാണ്.
ഗ്ലാമറസ്സായി അഭിനയിച്ചിട്ടില്ലാത്ത താരം കൂടിയാണ് ആയിഷ. എത്ര നല്ല വേഷം ചെയ്താലും, അവർ സ്‌ക്രീനിൽ ശരീരം പ്രദർശിപ്പിക്കില്ല. തന്റെ അഭിനയ വൈഭവം തന്റെ കഴിവ് തെളിയിക്കാൻ പര്യാപ്തമാണെന്നും ചർമ്മ പ്രദർശനത്തിന്റെ ആവശ്യമില്ലെന്നും താരം വിശ്വസിച്ചിരുന്നു. അക്കാലത്തെ നിരവധി മികച്ച ചലച്ചിത്ര നിർമ്മാതാക്കളോടൊപ്പം ആയിഷ പ്രവർത്തിച്ചു, അവരിൽ ഒരാളായ പ്രകാശ് മെഹ്‌റ, പാർത്തോ ഘോഷ് സംവിധാനം ചെയ്ത ദലാലിൽ അഭിനയിച്ചതും അതിനെത്തുടര്‍ന്നുണ്ടായ വഞ്ചനയും പലപ്പോഴും താരം തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ അറിവില്ലാതെ പാർത്തോയും പ്രകാശും ബോഡി ഡബിളിംഗ് ചെയ്തതിനെക്കുറിച്ച് വീണ്ടും തുറന്നു പറയുകയാണ് താരം. ഒരു റിപ്പോര്‍ട്ടറാണ് തന്നോട് ഇക്കാര്യം വിളിച്ചു പറഞ്ഞതെന്നും കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്നും താരം പറയുന്നു.
‘‘ബോഡി ഡബിൾ വച്ചു ഷൂട്ട് ചെയ്തത് ഞാൻ അറിഞ്ഞിരുന്നില്ല. മുഴുവൻ കാണിക്കുന്ന ട്രയലിൽ എന്നെയവർ വിളിച്ചിരുന്നില്ല. സിനിമ റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് ഒരു റിപ്പോർട്ടറുടെ ഫോൺ കോൾ വന്നപ്പോഴാണ് ഞാന്‍ സംഭവം അറിയുന്നത്. ട്രയൽ ഷോ കണ്ട ജേര്‍ണലിസ്റ്റ് എന്തിനാണ് ഇത്രയും ഹോട്ട് രംഗം ചെയ്തതെന്ന് എന്നോട് ചോദിച്ചു. അടുത്തൊന്നും അങ്ങനെയൊരു ഷൂട്ട് ചെയ്യാത്തതിനാൽ പൂർണ്ണമായും ഞെട്ടിപ്പോയി. അതു കണ്ട പലർക്കും ഞാനല്ല പകരം ഡബിൾ ചെയ്തതാണെന്നു മനസിലായി.
അപ്പോൾ ഞാൻ പ്രകാശ് മെഹ്‌റ ജിയെ ഫോൺ ചെയ്തു. അങ്ങനെയൊന്നും ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സിനിമ മുഴുവൻ കാണണം എന്ന് ഞാൻ അവരോടു പറഞ്ഞു. അങ്ങനെ ഞാൻ കണ്ട ട്രയലിൽ ഈ രംഗം ഇല്ലായിരുന്നു. അതിനു രണ്ടു ദിവസത്തിന് ശേഷം മാധ്യമ പ്രവർത്തകർക്കായി ഒരു ട്രയൽ നടത്തുന്നത് ഞാൻ അറിഞ്ഞു. അതിനു വരണമെന്ന് അവർ പറഞ്ഞു.
അതു കാണാൻ ഞാൻ പോയി. ക്ഷണിക്കാത്ത ആ ട്രയലിൽ ആരും കാണാതെ ഞാൻ ഒരു റൂമിന്റെ സൈഡിൽ പോയി നിന്ന് സിനിമ കണ്ടു. എനിക്കത് കണ്ടപ്പോൾ ദേഷ്യം വന്നു. അങ്ങനെ ഇമ്പായിൽ കംപ്ലയിന്റ് ചെയ്തു... " ആയിഷ ജുൽക്ക പറഞ്ഞു.
ഒരു ബലാത്സംഗ രംഗത്ത്, ബോഡി ഡ്യൂപ്ലിക്കേറ്റ് ഉപയോഗിച്ച് ആയിഷയുടെ നഗ്നമായ പുറം ചിത്രീകരിക്കുന്ന ഷോട്ടാണ് അവർ ഉൾപ്പെടുത്തിയത്. ഈ സംഭവത്തോടെ വലിയ ഒരു കോളിളക്കമാണ് ദലാൽ സിനിമ ബോളിവുഡിൽ ഉണ്ടാക്കിയത്.
എന്നാല്‍ ഈ പ്രശ്നം അവിടെ തീര്‍ന്നില്ല. പൊതു സമൂഹവും ആരാധകരും പത്രപ്രവർത്തകരും ഉൾപ്പെടെ എല്ലാവരുംതാരത്തിന് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. കലാകാരന്മാരുടെയും സിനിമാ ജീവനക്കാരുടെയും അവകാശങ്ങൾക്കായി പോരാടേണ്ട സിനിമാ ആർട്ടിസ്റ്റ് അസോസിയേഷനുകളിൽ ഔദ്യോഗികമായി പരാതി നൽകിയെങ്കിലും, ആയിഷയെ സംരക്ഷിക്കുന്നതിനുപകരം, അവർ താരത്തിന്റെ പരാതിക്ക് നേരെ കണ്ണടച്ചു.