-->
മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ഇന്നസെന്റിനെ ഓര്‍ത്ത് സത്യന്‍ അന്തിക്കാട്. ശ്രീനിവാസനുമായി കളിഞ്ഞ ദിവസം ഇന്നസെന്റിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും അതിന്റെ ഇടര്‍ച്ചയിലാണ് എഴുതുന്നതെന്നും സത്യന്‍ സന്തിക്കാട് കുറിപ്പിലൂടെ പങ്കുവെച്ചു.
പണ്ട് സിനിമയുടെ എഴുത്തിനിടയില്‍ തിരക്കഥ വഴിമുട്ടി നിന്നാല്‍ സത്യനും ശ്രീനിവാസനും ഇരിങ്ങാലക്കുടയിലേക്ക് കാറുമെടുത്ത് പോകുമായിരുന്നു എന്നും ഏത് പ്രതിസന്ധികളും തരണം ചെയ്യാനുളള മരുന്ന് ഇന്നസെന്റിന്റെ കയ്യിലുണ്ടാകുമെന്നും സത്യന്‍ അന്തിക്കാട് ഓര്‍ത്തു. ഇന്നസെന്റ് ഓര്‍മ്മയായിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് സത്യന്‍ അന്തിക്കാടിന്റെ കുറിപ്പ്.
ഇന്നസെന്റ് വിട പറഞ്ഞിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു. ഇന്നലെ രാത്രി ശ്രീനിവാസനുമായി കുറേ നേരം സംസാരിച്ചിരുന്നു. കൂടുതലും ഇന്നസെന്റിനെപ്പറ്റി തന്നെ. പറഞ്ഞ് പറഞ്ഞ് ശ്രീനിയുടെ ശബ്ദം ഇടറിത്തുടങ്ങിയപ്പോൾ ഞാൻ വിഷയം മാറ്റി. ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല ഞങ്ങൾക്കിടയിൽ നിന്ന് ഇന്നസെന്റ് വിട്ടുപോയി എന്ന്.
സിനിമയുടെ എഴുത്തിനിടയിൽ തിരക്കഥ വഴി മുട്ടി നിന്നാൽ ഞാനും ശ്രീനിയും ഇരിങ്ങാലക്കുടയിലേക്ക് കാറുമെടുത്ത് പോകും. ഏതു പ്രതിസന്ധികളും തരണം ചെയ്യാനുള്ള മരുന്ന് ഇന്നസെന്റിന്റെ കയ്യിലുണ്ടാകും. അനുഭവങ്ങളുടെ കലവറയാണ് ആ മനുഷ്യൻ. സ്വന്തം ജീവിതമാണ് ഇന്നസെന്റിന്റെ പാഠപുസ്തകം. അതിൽ നിന്നൊരു പേജ് മതി കഥാപ്രതിസന്ധികൾ തരണം ചെയ്യാൻ.
പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ മോഹൻലാൽ ചോദിച്ചു -"ഇന്നസെന്റും ഒടുവിലും മാമുക്കോയയും ലളിതച്ചേച്ചിയും നെടുമുടിയുമൊന്നുമില്ലാതെ സത്യേട്ടന്റെ സെറ്റ് എങ്ങനെ പൂർണ്ണമാകും?""അവരുടെ ആത്മാവും അനുഗ്രഹവും നമ്മളോടൊപ്പമുണ്ടല്ലോ. അതു മതി."എന്ന് ഞാൻ മറുപടി പറഞ്ഞു. അങ്ങനെ ആശ്വസിക്കാനേ ഇനി പറ്റൂ. ഇപ്പോഴും അതി രാവിലെ ഫോൺ റിംഗ് ചെയ്യുമ്പോൾ ഇന്നസെന്റ് ആകുമോ എന്ന് തോന്നിപ്പോകും.
ആ തോന്നലുകൾക്കും ഇന്ന് രണ്ട് വയസ്സ്.