-->
കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ഭാര്യ ഷിബിലയെ വെട്ടിക്കൊന്ന കേസിലെ പ്രതി യാസിറും നേരത്തേ താമരശ്ശേരി പുതുപ്പാടിയില്‍ ഉമ്മയെ വെട്ടിക്കൊന്ന ആഷികും നേരത്തേ ജോലി ചെയ്തിരുന്നത് ഒരുമിച്ച്. രണ്ടുപേരും ലഹരിക്ക് അടിമയായിരുന്നെന്നും ആഷിക്കുമായുള്ള കൂട്ടുകെട്ടിന്റെ പേരില്‍ ഷിബില യാസിറുമായി വീട്ടില്‍ നിരന്തരം വഴക്കിട്ടിരുന്നതയുമായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
താമരശ്ശേരി ചുരത്തിലെ ഒരു തട്ടുകടയിലായിരുന്നു ഇവര്‍ ജോലി ചെയ്തുവന്നിരുന്നത്. ഈ കട ലഹരി വ്യാപാരത്തിന്റെ കേന്ദ്രമായിരുന്നെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പരാതിയെ തുടര്‍ന്ന് പൂട്ടിയ കട വീണ്ടും തുറക്കുകയും രഹസ്യമായിട്ടുള്ള ലഹരി വില്പന വീണ്ടും ആരംഭിക്കുകയും ചെയ്തതായിട്ടാണ് നാട്ടുകാര്‍ ആരോപിച്ചിരിക്കുന്നത്. ലഹരിവിരുദ്ധ നിലപാട് എടുക്കുന്നവരെ ഇവര്‍ ലക്ഷ്യമിടുകയും ചെയ്തിരുന്നു.
ആഷികുമായുള്ള ബന്ധത്തിന്റെ പേരില്‍ ഷിബിലയും യാസിറും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. പ്രണയിച്ച് വിവാഹം ചെയ്തവരെങ്കിലും യാസിറിന്റെ ലഹരി ഉപയോഗവും, ശാരീരിക പീഡനവും കാരണം ഷിബില യാസിറിനെ വിട്ട് മകള്‍ക്കൊപ്പം കക്കാട്ടെ സ്വന്തം വീട്ടിലേക്ക് മാറിയിരുന്നു. എന്നാല്‍ തന്റെ വസ്ത്രങ്ങളും ചില രേഖകളും വാടകവീട്ടില്‍ ആയിരുന്നു. അതെടുക്കാന്‍ ശ്രമിച്ചെങ്കിലും യാസിര്‍ സമ്മതിച്ചില്ല.
തുടര്‍ന്നായിരുന്നു കഴിഞ്ഞദിവസം എസ്എസ്എല്‍സി രേഖകളടക്കമുള്ള കാര്യങ്ങളുമായി വീട്ടിലെത്തിയതും പിന്നാലെ ആക്രമിച്ച് ഷിബിലയെ കൊലപ്പെടുത്തിയതും. ഷിബിലയുടെ അച്ഛന്‍ അബ്ദു റഹ്മാനേയും അമ്മ ഹസീനയേയും യാസിര്‍ ആക്രമിച്ചിരുന്നു. ആക്രമണ സമയത്ത് യാസിര്‍ ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് പോലീസ് കണ്ടെത്തല്‍. കഴുത്തിനേറ്റ ആഴത്തിലുള്ള രണ്ടു മുറിവുകളാണ് ഷിബിലയുടെ മരണകാരണമായത്.