കോഴിക്കോട് : പെസഹാ വാഴ്യം , ദുഃഖശനി, ഈസ്റ്റര്‍ .ദിനങ്ങളില്‍ പരീക്ഷകള്‍ നിശ്ചയിച്ച് നടപടിക്കെതിരെ കെഎല്‍സിഎ കോഴിക്കോട് അതിരൂപത സമിതി ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി . വിശ്വാസികള്‍ ആരാധനയിലും ആത്മീയപ്രവര്‍ത്തനങ്ങളിലും മുഴുകേണ്ട ദിനത്തില്‍ പരീക്ഷകള്‍ നടത്തുന്നത് മതവിശ്വാസങ്ങളെയും അവകാശങ്ങളെയും അവഗണിക്കുന്നതാണെന്ന് സമിതി ആരോപിച്ചു .
വിദ്യാർഥികളെ ഈ വിശുദ്ധ ദിനത്തിൽ പരീക്ഷയിൽ പങ്കെടുക്കാൻ നിർബന്ധിക്കുന്നത് ക്രൈസ്തവ സമൂഹത്തോടുള്ള അനീതിയാണ് ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് പരീക്ഷ തീയതികൾ പിൻവലിച്ച് പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു. തീരുമാനം തിരുത്താത്ത പക്ഷം ശക്തമായ സമര പരിപാടികളിലേക്ക് കടക്കേണ്ടി വരുമെന്ന് കെഎൽസിഎ മുന്നറിയിപ്പ് നൽകി. മതസ്വാതന്ത്ര്യവും വിശ്വാസികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും സമിതി കൂട്ടിച്ചേർത്തു.
അതേസമയം ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ–മെയിൻ രണ്ടാം സെഷന്റെ പരീക്ഷ തീയതികൾ കഴിഞ്ഞ ദിവസമാണ് ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) പ്രസിദ്ധീകരിച്ചത്. പെസഹാ വ്യാഴമായ ഏപ്രിൽ 2, ദുഃഖശനി ദിവസമായ ഏപ്രിൽ 4, ഈസ്റ്റർ ദിവസമായ ഏപ്രിൽ 5 എന്നീ തീയതികളിലും പരീക്ഷ നിശ്ചയിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. 6, 8 തീയതികളില്‍ പേപ്പർ 1 (ബിഇ, ബിടെക്) പരീക്ഷയുണ്ട്. ബിആർക്, ബി പ്ലാനിങ് എന്നിവയ്ക്കുള്ള പേപ്പർ 2 ഏപ്രിൽ 7നു നടത്തും. ഏപ്രിൽ 2 മുതൽ 9 വരെ പരീക്ഷ നടക്കുമെന്നാണു റജിസ്ട്രേഷൻ ഘട്ടത്തിൽ എൻടിഎ അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണു തീയതികൾ വ്യക്തമാക്കിയുള്ള സർക്കുലർ എൻടിഎ പ്രസിദ്ധീകരിച്ചത്.