യുഡിഎഫിൻ്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് പി.കെ.ശശിക്കായി ബോർഡുകൾ. ഒറ്റപ്പാലം ബ്ലോക്ക് കോൺഗ്രസ് ഓഫിസിൽ പി.കെ.ശശിയുടെ ഫ്ലക്സ് ബോർഡുകൾ എത്തി. യുഡിഎഫ് സ്വതന്ത്രൻ എന്നതിന് പകരം യുഡിഎഫ് സ്ഥാനാർഥി എന്നാണ് ബോർഡിൽ. ഷൊർണൂർ സീറ്റ് എന്നും സൂചനകൾ ഉണ്ടായിരുന്നു. സിപിഐഎം വിട്ട പി. കെ.ശശി കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ എതിർപ്പ് മറികടന്നാണ് സ്ഥാനാർഥിയായി വരുന്നത്.
ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയോടെ സിപിഐഎം വിമതരുടെ കൂട്ടായ്മ രൂപീകരിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് ശശിയുടെ തീരുമാനം. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സഹായം തേടി ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളെ പി കെ ശശി സമീപിച്ചിരുന്നു. യുഡിഎഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ തിരഞ്ഞെടുപ്പില്‍ സഹായം തേടി ശശി കോണ്‍ഗ്രസ് – മുസ്ലീം ലീഗ് നേതാക്കളേയും സമീപിച്ചിരുന്നു.
വളരെ കാലമായി സിപിഐഎമ്മിനോട് ഇടഞ്ഞുനിന്നിരുന്ന പി കെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുമെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ശശിക്കെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തു വന്നിട്ടുണ്ട്. നേരത്തെ, ലൈംഗികാതിക്രമ ആരോപണത്തില്‍ ശശിക്കെതിരെ പ്രതിഷേധിച്ചതിനാല്‍ വോട്ട് ചോദിക്കുന്നതില്‍ പ്രതിസന്ധിയുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.