ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാപിഴവില്‍ ഗൈനക്കോളജി വകുപ്പ് മേധാവിയായ ഡോ. ലളിതാംബികയെ പ്രതിചേര്‍ത്തു. ജീവന് ഭീഷണിയാകുന്ന രീതിയില്‍ ശസ്ത്രക്രിയയില്‍ അനാസ്ഥ കാട്ടി എന്നാണ് എഫ്‌ഐആര്‍. അതേസമയം, താനല്ല ശസ്ത്രക്രിയ നടത്തിയതെന്ന് ഡോ. ലളിതാംബിക കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നെങ്കിലും ഡോ. ഷാഹിദയയെ പ്രതി ചേര്‍ത്തിട്ടില്ല.
സംഭവത്തില്‍ കത്രിക വയറ്റില്‍ കുടുങ്ങിയ ഉഷ ജോസഫിന്റെ ഭര്‍തൃ സഹോദരി മാര്‍ഗരറ്റ് നല്‍കിയ പരാതിയിലാണ് നടപടികള്‍ തുടങ്ങിയത്. ഈ പരാതിയില്‍ ഡോ. ലളിതാംബികയാണ് ശസ്ത്രക്രിയ നടത്തിയത് എന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ ഈ ഡോക്ടറെ പ്രതി ചേര്‍ത്തിരിക്കുന്നത്. വൈകാതെ കൂടുതല്‍ പേരെ പ്രതി ചേര്‍ത്തേക്കും.
ഡോ. ഷാഹിദയാണ് ഉഷ ജോസഫിന്റെ ശസ്ത്രക്രിയ നടത്തിയതെന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കിയത്. ഡോ. ഷാഹിദയെയും ഗ്രേഡ് വണ്‍ നഴ്സായ ധന്യ പി എസിനെയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. ഡോ. ലളിതാംബികയെ വീട്ടിലെത്തി കാണുകയും കണ്‍സള്‍ട്ടേഷന്‍ ഫീസ് നല്‍കുകയും ചെയ്തിരുന്നു എന്നും ഉഷ ജോസഫിന്റെ കുടുംബം ആരോപിക്കുന്നുണ്ട്. മനുഷ്യ ജീവനും വ്യക്തി സുരക്ഷിതത്വത്തിനും ഭീഷണി ആകുന്ന രീതിയില്‍ ഉദാസീനതയോടെ ശസ്ത്രക്രിയ ചെയ്തു, നിരുത്തരവാദിത്വ പരമായി വയറ്റില്‍ കത്രിക ഉപേക്ഷിച്ചെന്നും എഫ്ഐആറില്‍ പറയുന്നു.
നേരത്തേ ഡോ. ലളിതാംബിക നടത്തിയ പ്രതികരണങ്ങള്‍ വലിയ വിവാദമായിരുന്നു. ശസ്ത്രക്രിയ ഉപകരണം അഞ്ചല്ല അമ്പത് വര്‍ഷം വയറ്റില്‍ ഇരുന്നാലും ഒരു കുഴപ്പവും സംഭവിക്കില്ല എന്നായിരുന്നു ലളിതാംബിക പറഞ്ഞത്. സംഭവത്തെ ഇത്തരത്തില്‍ നിസാരവത്കരിച്ചത് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അടക്കം വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ സമിതിയെയും വകുപ്പ് നിയോഗിച്ചിട്ടുണ്ട്. ഈ അന്വേഷണ റിപ്പോര്‍ട്ട് പൊലീസിനും കൈമാറും. കൊവിഡ് കാലമായിരുന്നതിനാല്‍ പിപിഇ കിറ്റ് അടക്കം ധരിച്ചാണ് ആരോഗ്യപ്രവര്‍ത്തര്‍ ശസ്ത്രക്രിയ നടത്തിയിരുന്നത് എന്നും ഈ പ്രതികൂല സാഹചര്യത്തില്‍ സംഭവിച്ച പിഴവാകാം ഉപകരണം മറന്നുവെക്കാന്‍ കാരണമെന്നുമാണ് മെഡിക്കല്‍ കോളേജിന്റെ വിശദീകരണം.