പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളെക്കുറിച്ചും അന്ന് താൻ സ്വീകരിച്ച നിലപാടുകളെക്കുറിച്ചും നിർണ്ണായകമായ വെളിപ്പെടുത്തലുകളുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. തന്റെ പുതിയ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് . പ്രകാശനത്തിന് മുന്നോടിയായി പുസ്തകങ്ങൾ തന്ത്രിക്ക് നൽകാൻ പി എസ് ശ്രീധരൻ പിള്ള താഴമൺ മഠത്തിലെത്തി.
ശബരിമല സമരവും സുവർണ്ണ അവസരവിധിയും' എന്ന പുസ്തകത്തിലാണ് പി എസ് ശ്രീധരൻ പിള്ള തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്. യുവതീ പ്രവേശന കാലത്ത് ശബരിമലയിൽ സ്ത്രീകൾ എത്തുമെന്ന ഘട്ടത്തിൽ നട അടയ്ക്കാൻ നിയമപദേശം നൽകിയത് താനാണെന്നാണ് ശ്രീധരൻ പിള്ള വെളിപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകൾ എത്തിയാൽ നട അടയ്ക്കണമെന്ന് തന്ത്രിക്ക് നിയമോപദേശം നൽകി. നട അടയ്ക്കുന്നതിൽ നിയമപ്രശ്നം ഇല്ലെന്ന് നേരിട്ട് ഉപദേശം നൽകുകയായിരുന്നു.
അന്നത്തെ പ്രതിഷേധങ്ങൾക്കിടയിൽ രഹ്ന ഫാത്തിമ, കവിത എന്നിവരെ പോലീസ് യൂണിഫോം ധരിപ്പിച്ചു പതിനെട്ടാം പടി വരെ എത്തിക്കാൻ ശ്രമിച്ചത് സ്റ്റേറ്റ് സ്പോൺസേർഡ് യാത്രയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അവരുടെ ഇരുമുടിക്കെട്ടിൽ ആചാരപ്രകാരമുള്ള സാധനങ്ങളല്ല മറിച്ച് ഓറഞ്ചും ആപ്പിളുമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഭരണകൂടത്തിന് ഇത്തരം നടപടികൾ ഭൂഷണമാണോ എന്നും അദ്ദേഹം ചോദിച്ചു.