Monday, March 16, 2026 Last Updated 0 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 15 Feb 2026 11.29 PM

മകളെ കൊലപ്പെടുത്തി പിതാവ്‌ ജീവനൊടുക്കിയ സംഭവം: മകള്‍ പീഡനത്തിന്‌ ഇരയായതായി റിപ്പോര്‍ട്ട്‌

പൂച്ചാക്കല്‍: ആറു വയസുകാരിയെ കൊലപ്പെടുത്തി പിതാവ്‌ ജീവനൊടുക്കിയ സംഭവത്തില്‍ മകള്‍ ലൈംഗിക പീഡനത്തിന്‌ ഇരയായതായി പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌.പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി. ജനുവരി പതിനഞ്ചിനാണു പൂച്ചാക്കല്‍ പാണാവള്ളി സ്വദേശിയായ 33 വയസുകാരനെയും മകളെയും എറണാകുളം പോണേക്കരയിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. പിതാവ്‌ തൂങ്ങി മരിച്ച നിലയിലും മകള്‍ കട്ടിലില്‍ മരിച്ച നിലയിലുമായിരുന്നു. ഭാര്യ പിണങ്ങി പോയതില്‍ മനംനൊന്ത്‌ മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്‌തെന്നായിരുന്നു പ്രാഥമിക നിഗമനം. കുട്ടിയെ കഴുത്ത്‌ ഞെരിച്ചാണ്‌ കൊലപ്പെടുത്തിയത്‌.
കുട്ടി ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡനത്തിന്‌ ഇരയായതായി പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തിന്‌ തൊട്ടുമുന്‍പും പീഡനത്തിന്‌ ഇരയായതായി പറയുന്നു. എളമക്കര പോലീസ്‌ പോക്‌സോ കേസെടുത്തു. കുട്ടിയുടെ സ്വകാര്യഭാഗത്തു മുറിവുണ്ടെന്നാണ്‌ വിവരം. ആരാണ്‌ കുട്ടിയെ പീഡിപ്പിച്ചതെന്ന്‌ കണ്ടെത്താനുള്ള അന്വേഷണമാണ്‌ പോലീസ്‌ നടത്തുന്നത്‌. പീഡനം നടന്നുവെന്ന്‌ വ്യക്‌തമായതോടെ ഫോറന്‍സിക്‌ സര്‍ജന്‍ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരെ ആശുപത്രിയിലേക്ക്‌ വിളിച്ച്‌ വരുത്തി വിവരം കൈമാറുയായിരുന്നു.
സുഹൃത്തുക്കളായ ദമ്പതികളെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന്‌ ഭീഷണിപ്പെടുത്തി കുഞ്ഞിന്റെ പിതാവ്‌ പണമോ സ്വര്‍ണ്ണമോ കൈക്കലാക്കിയെന്ന്‌ സംശയത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ്‌ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണമെന്നാണു പോലീസ്‌ സംശയിച്ചിരുന്നത്‌. പോലീസ്‌ ദമ്പതികളില്‍ നിന്ന്‌ ഈ വിവരം ശേഖരിച്ചതായിയാണ്‌ വിവരം. യുവാവ്‌ പലപ്പോഴും ജോലിക്ക്‌ പോകാറില്ലെന്ന്‌ പറയപ്പെടുന്നു. ഇതോച്ചൊല്ലി ഭാര്യയുമായി നിരന്തരം കലഹമായിരുന്നു. പീഡന വിവരം അറിയില്ലെന്നാണ്‌ കുട്ടിയുടെ മാതാവിന്റെ മൊഴി. താനും മകളും പോവുകയാണെന്ന്‌ ഭാര്യക്ക്‌ സന്ദേശമയച്ച ശേഷമാണ്‌ പിതാവ്‌ ഈ കടുംകൈ ചെയ്‌തത്‌.
വഴിക്കിട്ടുപോയ ഭാര്യ അന്നു തന്നെ രാത്രി പതിന്നൊന്നോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ വാതില്‍ അടഞ്ഞ നിലയിലായിരുന്നു. അച്‌ഛനും മകളും പുറത്ത്‌ പോയന്ന്‌ കരുതി വീടിന്‌ പുറത്തിരുന്ന്‌ നേരം വെളുപ്പിച്ച്‌. പിന്നിട്‌ ഫോണ്‍ എടുക്കാതെ വന്നപ്പോള്‍ പുലര്‍ച്ചെ ബന്ധുവിനെ വിളിച്ച്‌ വാതില്‍ തുറന്നപ്പോഴാണ്‌ ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്‌.

Ads by Google
Sunday 15 Feb 2026 11.29 PM
YOU MAY BE INTERESTED