Monday, March 16, 2026 Last Updated 2 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.38 PM

പവിഴമല്ലി പൂവുറങ്ങി..., എസ്‌.പി. വെങ്കിടേഷ്‌ (1955-2026)

uploads/news/2026/02/823768/k4.jpg

ചെന്നൈ: പ്രശസ്‌ത സംഗീതജ്‌ഞന്‍ എസ്‌.പി. വെങ്കിടേഷ്‌(70) ചെന്നൈയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നഡ, ബംഗാളി, ഹിന്ദി ഭാഷകളിലായി അഞ്ഞൂറിലേറെ ഗാനങ്ങള്‍ അദ്ദേഹം തയാറാക്കിയിട്ടുണ്ട്‌.
1955 മാര്‍ച്ച്‌ അഞ്ചിനു തമിഴ്‌നാട്ടില്‍ ജനിച്ച എസ്‌.പി. വെങ്കിടേഷ്‌ 1981ല്‍ 'പ്രേമയുദ്ധം' എന്ന തെലുങ്ക്‌ ചിത്രത്തിലൂടെയാണു ചലച്ചിത്രഗാന രംഗത്തെത്തിയത്‌. തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത മോഹന്‍ലാല്‍ ചിത്രം 'രാജാവിന്റെ മകന്‍' എന്ന ചിത്രമാണ്‌ അദ്ദേഹത്തെ മലയാളികള്‍ക്ക്‌ പ്രിയങ്കരനാക്കിയത്‌. മലയാള സംഗീത ലോകത്ത്‌ സൂപ്പര്‍ഹിറ്റായ ഗാനങ്ങളും പശ്‌ചാത്തല സംഗീതവും ഒരുക്കിയതോടെയാണ്‌ അദ്ദേഹം പ്രശസ്‌തനായത്‌. തമിഴ്‌, തെലുങ്ക്‌ സിനിമകളിലും അദ്ദേഹം മുന്‍നിരയിലെത്തി.
തന്റെ കരിയറില്‍ 150ല്‍ അധികം മലയാള സിനിമകള്‍ക്ക്‌ അദ്ദേഹം സംഗീതം നല്‍കി. ഇന്ദ്രജാലം, തുടര്‍കഥ, വാത്സല്യം, ജോണി വാക്കര്‍, കിലുക്കം, ഹിറ്റ്‌ലര്‍, സോപാനം, കാബുളിവാല, മിന്നാരം, സ്‌ഫടികം തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഏറെ പ്രശസ്‌തമാണ്‌.
ഒരു കാലത്ത്‌ എസ്‌.പി. വെങ്കിടേഷ്‌ - ഗിരീഷ്‌ പുത്തഞ്ചേരി സഖ്യം മലയാള സിനിമയില്‍ തരംഗങ്ങള്‍ തീര്‍ത്തു. 'കുഞ്ഞിക്കിളിയേ കൂടെവിടേ', 'കിലുകില്‍ പമ്പരം' തുടങ്ങിയ ഹിറ്റ്‌ ഗാനങ്ങള്‍ മലയാളിയുടെ മനസില്‍ ഇടംനേടി.
സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ്‌ എസ്‌.പി. വെങ്കിടേഷ്‌ ജനിച്ചത്‌, അദ്ദേഹത്തിന്റെ പിതാവ്‌ പലണി മാന്‍ഡലിന്‍ വാദകനായിരുന്നു. പിതാവിന്റെ പിന്തുണയോടെ മൂന്നാം വയസ്സില്‍ അദ്ദേഹം മാന്‍ഡലിന്‍ പഠിച്ചു, അതിനുശേഷം മറ്റ്‌ ഉപകരണങ്ങളും അഭ്യസിച്ചു. ആദ്യകാലഘട്ടത്തില്‍ രവീന്ദ്രന്‍, എ.ടി. ഉമ്മര്‍ തുടങ്ങിയ സംഗീത സംവിധായകര്‍ക്ക്‌ കീഴില്‍ സഹായിയായി പ്രവര്‍ത്തിച്ചു.1993 ല്‍ പൈതൃകം, ജനം എന്നീ സിനിമകളുടെ സംഗീത സംവിധാനത്തിന്‌ അദ്ദേഹത്തിനു മികച്ച സംഗീത സംവിധായകനുള്ള സംസ്‌ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചു. ഈ വര്‍ഷം പുറത്തിറങ്ങിയ 'വെള്ളേപ്പ'മായിരുന്നു അദ്ദേഹത്തിന്റെ അവസാന സിനിമ.

Ads by Google
Tuesday 03 Feb 2026 11.38 PM
YOU MAY BE INTERESTED