Wednesday, March 18, 2026 Last Updated 14 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 29 Jan 2026 11.49 PM

ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡിന്‌ അധികാരമില്ലെന്ന വിധിക്ക്‌ സുപ്രീം കോടതി സ്‌റ്റേ

കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ വിവിധ തസ്‌തികകളിലേക്കുള്ള നിയമനത്തിന്‌ ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡിന്‌ അധികാരമില്ലെന്ന വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു.
ജസ്‌റ്റിസുമാരായ വിക്രം നാഥ്‌, സന്ദീപ്‌ മേത്ത എന്നിവര്‍ അടങ്ങിയ ബെഞ്ചാണു വിധി. കേസിലെ എതിര്‍ കക്ഷികള്‍ക്കു സുപ്രീം കോടതി നോട്ടീസ്‌ അയച്ചു.
സുതാര്യത ഉറപ്പാക്കാനാണു ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡ്‌ നിയമം 2015-ലെ സംസ്‌ഥാന നിയമസഭ പാസാക്കിയതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. നിയമനം നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം മാനേജിങ്‌ കമ്മിറ്റിക്ക്‌ അധികാരം നല്‍കുന്ന 1978-ലെ ഗുരുവായൂര്‍ ദേവസ്വം നിയമനത്തിലെ 19-ാം വകുപ്പിനാണു നിയമസാധുത എന്നായിരുന്നു ഹൈക്കോടതി വിധി. ഇതു മറികടക്കുന്ന ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡ്‌ നിയമം 2015-ന്റെ ഒമ്പതാം വകുപ്പ്‌ ഭരണഘടനാവിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നിയമനങ്ങളില്‍ സുതാര്യത ഉറപ്പാക്കാന്‍ ഹൈക്കോടതിയില്‍നിന്ന്‌ വിരമിച്ച ജസ്‌റ്റിസ്‌ പി.എന്‍. രവീന്ദ്രന്റെ അധ്യക്ഷതയില്‍ മൂന്നംഗ മേല്‍നോട്ട സമിതിയെ ഹൈക്കോടതി നിയോഗിച്ചിരുന്നു.
എന്നാല്‍, ഹൈക്കോടതി വിധി നിയമപരമായി തെറ്റാണെന്നു ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡ്‌ സുപ്രീം കോടതിയില്‍ വാദിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട കേസില്‍ 2007-ല്‍ ജസ്‌റ്റിസ്‌ പരിപൂര്‍ണന്‍ അധ്യക്ഷനായ ബെഞ്ച്‌ പുറപ്പടുവിച്ച വിധിയില്‍ നിയമനവുമായി ബന്ധപ്പെട്ട അഴിമതികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ഇതുകൂടി പരിഗണിച്ചാണ്‌ 2015-ല്‍ നിയമസഭാ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ്‌ നിയമം പാസാക്കിയതെന്ന്‌ റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡ്‌ വാദിച്ചു. 2015-ലെ നിയമം പാസാക്കിയപ്പോള്‍ മുമ്പുണ്ടായിരുന്ന മറ്റു നിയമങ്ങള്‍ എല്ലാം പിന്‍വലിക്കാത്തത്‌ എന്തുകൊണ്ടാണെന്നു സുപ്രീം കോടതി ആരാഞ്ഞു.
2015-ലെ നിയമത്തിലെ വ്യവസ്‌ഥ പ്രകാരം മുന്‍ നിയമങ്ങള്‍ എല്ലാം അപ്രസക്‌തമായെന്നു നല്‍കിയതോടെ നിയമന നടപടികളുമായി ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡിനു മുന്നോട്ടുപോകാനാകും.

Ads by Google
Thursday 29 Jan 2026 11.49 PM
YOU MAY BE INTERESTED