Wednesday, March 18, 2026 Last Updated 14 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.34 PM

തുള്ളല്‍ വേദിയില്‍ വീണ്ടും വേറിട്ടു നിന്ന്‌ ശീതങ്കന്‍

തൃശൂര്‍: ''ഭടജനങ്ങളെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാന്‍ വടുവി എന്നൊരു ഭാഷ തന്നെ ചിതം വരൂ...'' - സഭാപ്രവേശം കഥയില്‍ മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞു വെച്ച ദര്‍ശനത്തിന്‌ ഭാവുകത്വമേകി തുള്ളല്‍ മത്സര വേദിയില്‍ ശീതങ്കന്‍ വേറിട്ട അനുഭവമായി.
കൊല്ലം കടക്കല്‍ ജി.വി.എച്ച്‌.എസ്‌.എസിലെ എസ്‌. ശ്രീദര്‍ഗയാണ്‌ ശീതങ്കന്‍ തുളളലുമായി അരങ്ങില്‍ നിറഞ്ഞ്‌ ആസ്വാദക മനം കവര്‍ന്നത്‌. ശ്രീദര്‍ഗയ്‌ക്ക് 'എ' ഗ്രേഡും ലഭിച്ചു. ശ്രീദര്‍ഗയൊഴികെ മറ്റെല്ലാ മത്സരാര്‍ഥികളും അരങ്ങില്‍ അവതരിപ്പിച്ചത്‌ ഓട്ടന്‍ തുള്ളല്‍. എന്നാല്‍ കുരുത്തോല മെയ്യാഭരണങ്ങള്‍ ചാര്‍ത്തി, ചുവടിലും വായ്‌ത്താരിയിലും തികച്ചും വ്യത്യസ്‌തത പുലര്‍ത്തുന്ന ശീതങ്കന്‍, കലോത്സവ തുള്ളല്‍ വേദികളില്‍ അപൂര്‍വമായാണ്‌ അവതരിപ്പിക്കപ്പെടാറ്‌.
തെങ്ങിന്‍ കുരുത്തോലകള്‍ മെടഞ്ഞെടത്ത വേഷപകര്‍ച്ചയില്‍ ശ്രീദര്‍ഗ നൃഗമോക്ഷം കഥയിലെ ഒരു ഭാഗമാണ്‌ അവതരിപ്പിച്ചത്‌. പച്ചവേഷ ഭംഗിയും ചടുലതയാര്‍ന്ന ആവിഷ്‌ക്കാരവും ഗ്ലാമര്‍ പരിവേഷം നല്‍കുന്ന ഓട്ടന്‍ തുള്ളലിന്‌ മുമ്പില്‍ ശീതങ്കന്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകാറാണ്‌ പതിവ്‌. അതിനാല്‍ തന്നെ കലോത്സവ മത്സരത്തിന്‌ ശീതങ്കന്‍ തെരഞ്ഞെടുക്കുന്നവര്‍ അപൂര്‍വം. കൊല്ലത്ത്‌ നടന്ന കലോത്സവത്തിനിടെ വേദിയില്‍ ശീതങ്കന്‍തുള്ളല്‍ അവഗണിക്കപ്പെടുന്നുവെന്ന്‌ ചൂണ്ടിക്കാട്ടി പരാതി ഉയരുകയും പ്രതിഷേധ തുള്ളല്‍ അവതരിപ്പിക്കപ്പെടുകയും ചെയ്‌തിരുന്നു.

Ads by Google
Thursday 15 Jan 2026 11.34 PM
YOU MAY BE INTERESTED