കൊച്ചി: കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിലെ ഇ ഡി നോട്ടീസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. കിഫ്ബിയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇ ഡിക്ക് ഹൈക്കോടതി നോട്ടീസ് നൽകി. മസാല ബോണ്ട് വഴി സമാഹരിച്ച 2672 കോടി രൂപ സംസ്ഥാനത്തെ വികസന പദ്ധതികൾക്കാണ് ഉപയോഗിച്ചതെന്നാണ് കിഫ്ബിയുടെ പ്രധാന വാദം.
അതേസമയം മസാല ബോണ്ട് വഴി സമാഹരിച്ച പണം ഉപയോഗിച്ച് കിഫ്ബി റിയൽ എസ്റ്റേറ്റ് കച്ചവടം നടത്തിയെന്ന ഇ.ഡി.യുടെ കണ്ടെത്തൽ ശരിയല്ലെന്ന് കിഫ്ബി കോടതിയിൽ വാദിച്ചു. ഭൂമി വാങ്ങുകയല്ല, വികസന പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തത് എന്നും കിഫ്ബി വിശദീകരിച്ചു. എന്നാൽ, മസാല ബോണ്ടുവഴി സമാഹരിച്ച പണം വികസന പദ്ധതികൾക്കായി മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്നും, ഇതുപയോഗിച്ച് ഭൂമി വാങ്ങിയത് നിയമപരമായി ശരിയല്ലെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. സർക്കാരിൻ്റെ കൈവശമുള്ളതോ മറ്റ് ഫണ്ടുകൊണ്ട് സർക്കാരിലേക്ക് വന്നതോ ആയ ഭൂമിയിലായിരിക്കണം മസാല ബോണ്ടിലെ പണം വിനിയോഗിക്കേണ്ടിയിരുന്നതെന്നും ഇ.ഡി. വാദിച്ചു.
2019ലെ കിഫ്ബി മസാല ബോണ്ട് ഇടപാടിൽ ഫെമ ചട്ടലംഘനം നടന്നെന്നായിരുന്നു ഇ.ഡി.യുടെ കണ്ടെത്തൽ. സമാഹരിച്ച 2672 കോടി രൂപയിൽ 467 കോടി രൂപ ഭൂമി വാങ്ങാൻ ഉപയോഗിച്ചത് ചട്ടലംഘനമാണെന്നാണ് ഇ.ഡി.യുടെ റിപ്പോർട്ട്. കിഫ്ബിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് തുടങ്ങിയവർക്കും കിഫ്ബി അഡ്ജ്യൂഡിക്കേറ്റിങ് കമ്മിറ്റി നോട്ടീസ് നൽകിയിരുന്നു.