കുവൈത്തില്‍ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സാന്നിധ്യവും ജോലി സമയവും സംബന്ധിച്ച് സിവിൽ സർവീസ് ബ്യൂറോ പുതിയ നിർദേശം പുറത്തിറക്കി. ജോലി സമയം കുറച്ചു. സർക്കാർ സ്ഥാപനങ്ങളിലെ ഓഫീസുകളിൽ ഒരേസമയം ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം 30 ശതമാനത്തിൽ കവിയരുതെന്നാണ് നിർദ്ദേശം.
ജീവനക്കാരെ ദിവസേനയോ ആഴ്ച തോറുമോ റൊട്ടേഷൻ അടിസ്ഥാനത്തിൽ മാറ്റി നിയമിക്കുന്നത് നിർബന്ധമാണെന്നും ആവശ്യമായ സൗകര്യമുണ്ടെങ്കിൽ റിമോട്ട് ജോലി അനുവദിക്കാമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
സാധാരണ സർക്കാർ ജോലി സമയത്തിൽ നിന്ന് ഒരു മണിക്കൂർ കുറച്ച് ദിവസേന 6 മണിക്കൂറാക്കി കുറച്ചതായി ബ്യൂറോ അറിയിച്ചു. ഇതിനൊപ്പം ഫ്ലെക്സിബിൾ ജോലി സമയം, ഹാജർ, -പുറത്ത് പോകൽ ഫിംഗർപ്രിന്റ് സംവിധാനം എന്നിവ സാധാരണ രീതിയിൽ തുടരുമെന്നും വ്യക്തമാക്കി.
അതേസമയം വൈകുന്നേരത്തെ ഷിഫ്റ്റ് സംവിധാനം താൽക്കാലികമായി നിർത്തിവയ്ക്കുന്നതും തുടരുമെന്ന് അധികൃതർ അറിയിച്ചു.