പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണമോഷണവുമായി ബന്ധപ്പെട്ട കേസില്‍ ദ്വാരപാലക ശില്‍പ്പവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണപ്പാളിക്ക് പിന്നാലെ ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വര്‍ണ്ണംപൂശലുമായി ബന്ധപ്പെട്ടും തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട്. ദേവസ്വം വിജിലന്‍സ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച രണ്ടാമത്തെ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. സ്വര്‍ണ്ണംപൂശലിനായി ഇളക്കി നല്‍കിയ വിഷയത്തില്‍ മൂന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ പ്രതികളാകും. രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ ഗുരുതരമായ ആരോപണമാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍.
ശബരിമല കട്ടിളപ്പാളിയില്‍ സ്വര്‍ണ്ണം പൂശിയ സംഭവത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നിരുത്തരവാദ പ്രവര്‍ത്തനമാണ് നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്‌ഐടി ദേവസ്വംബോര്‍ഡിനെ എട്ടാം പ്രതിയാക്കിയാണ് ചേര്‍ത്തിരിക്കുന്നത്. കട്ടിളപ്പാളിയില്‍ എത്ര സ്വര്‍ണ്ണം പൂശിയെന്നോ കെണ്ടുപോയ കട്ടിളപ്പടി തിരികെ കൊണ്ടുവന്നപ്പോഴത്തെ ഭാരത്തിന്റെ കാര്യമോ ഒന്നും മഹസ്സറില്‍ രേഖപ്പെടുത്തിയിട്ടില്ല. 2019 ല്‍ ഇളക്കിക്കൊണ്ടുപോയ കട്ടിളപ്പാളിയില്‍ എത്ര സ്വര്‍ണം പൂശിയെന്ന് ഒരു രേഖയുമില്ല. കൊണ്ടുവന്ന കട്ടിളയുടെ തൂക്കം പോലും മഹസറില്‍ രേഖപ്പെടുത്തിയിട്ടില്ല. കൊണ്ടുപോയ 42.8 കിലോ തൂക്കമുള്ള കട്ടിളപ്പാളി തിരികെ കൊണ്ടുവന്നപ്പോള്‍ എത്ര തൂക്കമുണ്ടായിരുന്നെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും പറഞ്ഞു.
സ്മാര്‍ട്ട് ക്രീയേഷന്‍സില്‍ നടന്ന സ്വര്‍ണ്ണംപൂശല്‍ പ്രക്രിയയ്ക്ക് എതിരേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇവിടെ വെച്ച് പൂശുന്ന സ്വര്‍ണ്ണം ശബരിമലയിലെ ഭക്തര്‍ വഴിപാടായി നല്‍കുന്നവയല്ലെന്നാണ് കണ്ടെത്തല്‍. ഭക്തര്‍ വഴിപാടായി നല്‍കുന്ന സ്വര്‍ണ്ണം വേര്‍തിരിച്ച് മാറ്റിവെച്ച ശേഷം ഇവര്‍ വേര്‍തിരിച്ചെടുക്കുന്ന അവരുടെ കൈവശമുള്ള സ്വര്‍ണ്ണമാണ് പൂശുന്നതെന്നും കണ്ടെത്തി. ദേവസ്വം ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഇത് കൊടുത്തുവിട്ടതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വീഡിയോ പരിശോധിച്ചതില്‍ നിന്നുമാണ് സ്മാര്‍ട്ട് ക്രീയേഷന്‍സ് തട്ടിപ്പാണ് നടത്തിയതെന്ന് കണ്ടെത്തിയത്. വേര്‍തിരിച്ച സ്വര്‍ണ്ണം കട്ടിയാക്കി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയെന്നാണ് വിവരം.