Friday, March 20, 2026 Last Updated 21 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 08 Oct 2025 11.58 AM

നമുക്കും ഒരാളുണ്ടെന്ന തോന്നല്‍ വളരെ വലുതാണ് ,സന്തോഷങ്ങള്‍ പറയാനും സങ്കടങ്ങള്‍ പറയാനും ഒരാള്‍, എന്റെ ആ ഒരാള്‍ മല്ലിക ചേച്ചിയാണ് ; സിദ്ദുപനക്കല്‍

sidhu-panakkal-
photo-www.facebook.com/sidhu.panakkal

സുകുമാരൻ - മല്ലിക സുകുമാരൻ ദമ്പതികളുടെ കുടുംബവും ആയി അടുത്തബന്ധമാണ് സിദ്ദുപനക്കലിന്. ഒരു മൂവി പ്രൊഡക്ഷൻ കൺട്രോളർ എന്ന നിലയിൽ അല്ല കുടുംബത്തിലെ ഒരംഗം പോലെയാണ് അദ്ദേഹം മല്ലിക സുകുമാരനും കുടുംബത്തിനും. ആ കുടുംബവും ആയി എത്രത്തോളം അടുത്ത ബന്ധമാണ് തനിക്ക് ഉള്ളതെന്ന് വ്യക്തമാക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സിദ്ദു പനക്കൽ പങ്കിട്ടത്.

നമുക്കും ഒരാളുണ്ട് എന്ന തോന്നൽ ഒരു മനുഷ്യന് നൽകുന്ന ഊർജ്ജം വളരെ വലുതാണ്, ശക്തി വളരെ വലുതാണ്,സന്തോഷങ്ങൾ പറയാനും സങ്കടങ്ങൾ പറയാനും ആവശ്യങ്ങൾ പറയാനും കാണണമെന്നു തോന്നുമ്പോൾ ചെന്ന് കാണാനും ഒരാൾ. 18 വയസ്സ് മുതൽ എന്റെ ആ ഒരാൾ മല്ലിക ചേച്ചിയാണ്.

സാറിനടുത്ത് ഞാൻ ജോലി ചെയ്യാൻ തുടങ്ങിയ അന്ന് എന്നെ ഊണുകഴിക്കാൻ ചേച്ചി വിളിച്ചിരുത്തിയത് സുകുമാരൻ സാറിന് അടുത്താണ്. അടുക്കളയുടെ ഒരു മൂലക്കു കിടക്കുന്ന ചെറിയ ഡൈനിങ് ടേബിളിലൊ മറ്റ് എവിടെയെങ്കിലുമോ ഇരുത്തി ജോലിക്കാരെ കൊണ്ട് ഭക്ഷണം വിളമ്പിത്തരിപ്പിക്കേണ്ട കാര്യമേ ഉള്ളൂ. ചേച്ചി ചെയ്തത് അതല്ല. സാറിനടുത്തിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഞാൻ ചെറുതായി വിറക്കുന്നുണ്ടായിരുന്നോ അറിയില്ല. ഭക്ഷണം ശരിക്ക് കുറയ്ക്കാനോ വാരി കഴിക്കാനോ കഴിഞ്ഞിരുന്നോ എന്നും ഓർമ്മയില്ല കാരണം ഞാൻ ഒരു അത്ഭുത ലോകത്തായിരുന്നു. അക്കാലത്തെ ഒരു സൂപ്പർ സ്റ്റാറിനൊടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുക എന്നത് എന്റെ സങ്കല്പത്തിലോ സ്വപ്നത്തിലോ പോലും ഉണ്ടായിരുന്നില്ല.

ഒറ്റക്കൊമ്പന്റെ ഷൂട്ടിംഗ് രാത്രിയാണ് രാവിലെ ആറു വരെ. ഷൂട്ടിംഗ് കഴിഞ്ഞു വന്ന് കിടന്നുറങ്ങി ഇപ്പോൾ ഉണർന്ന് ഫോൺ നോക്കിയപ്പോൾ ഈ ഫോട്ടോ കാണാൻ ഇടയായി.

കണ്ണന്റെ കല്യാണ ആലോചന തുടങ്ങിയപ്പോൾ തന്നെ ഞാൻ ആദ്യം അറിയിച്ചത് മല്ലിക ചേച്ചിയെയും ഇന്ദ്രനെയും രാജുവിനെയുമാണ് പിന്നെ ആന്റണി പെരുമ്പാവൂരിനെയും കൃഷ്ണമൂർത്തിയെയും.

കല്യാണ നിശ്ചയത്തിന് രാജുവിന് ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഇന്ദ്രൻ വന്നു ചേച്ചിക്കും അന്ന് മറ്റൊരു പ്രോഗ്രാം ഉണ്ടായിരുന്നു. ഡേറ്റ് പറഞ്ഞപ്പോൾ തന്നെ ചേച്ചി പറഞ്ഞു നമുക്ക് കല്യാണം നിശ്ചയത്തിന് മുമ്പ് ഒരു ദിവസം മോളുടെ വീട്ടിൽ പോകാം മോളുടെ അച്ഛനെയും അമ്മയെയും കണ്ടു സംസാരിക്കാം. അങ്ങനെ ചേച്ചി മോളുടെ വീട്ടിൽ വന്നപ്പോൾ എടുത്ത ഫോട്ടോയാണ് ഇത്. മോൾക്ക് ഒരു സാരിയൊക്കെ സമ്മാനമായി വാങ്ങി കൊണ്ടാണ് ചേച്ചി വന്നത്. വല്യമ്മയുടെ കാൽ തൊട്ടു വന്ദിച്ച് മക്കൾ രണ്ടുപേരും അനുഗ്രഹം വാങ്ങുകയും ചെയ്തു.

സാറിനടുത്ത് നിന്ന് സാർ സെവൻ ആർട്സിൽ ജോലി വാങ്ങി തന്നു ഞാൻ പോയ ശേഷവും, ഓരോ ഷൂട്ടിംഗ് കഴിഞ്ഞാലും ഞാൻ നേരെ പോകുന്നത് എന്റെ വീട്ടിലേക്കായിരുന്നില്ല. ഷൂട്ടിംഗ് കഴിഞ്ഞാൽ നേരെ സാറിന്റെ വീട്ടിലേക്ക്. അത് മറ്റൊരു വീട് ആയി ഇന്നുവരെ എനിക്ക് തോന്നിയിട്ടില്ല. ചെല്ലുമ്പോൾ അവിടെ സാർ ഉണ്ടെങ്കിൽ ചാരുകസേരയിൽ അകത്തെ മുറിയിൽ ഉണ്ടാവും. സാറിനെ കണ്ടാൽ വളരെ ഒതുങ്ങി നിന്ന് സാറിന്റെ ചോദ്യങ്ങൾക്കൊക്കെ മറുപടി പറഞ്ഞ ശേഷം. അകത്തെ മുറിയിലേക്ക് കടന്നാൽ പിന്നെ സ്വാതന്ത്ര്യമാണ്.

ഇന്ദ്രനെയും രാജുവിനെയും വിളിക്കാൻ സ്കൂളിലേക്ക് പോകുക. വീഡിയോ കാസിറ്റ് എടുത്തു കൊണ്ടുവന്ന്‌ സിനിമ കാണുക. അടുത്ത ഷൂട്ടിങ്ങിന് പോകുന്നത് വരെ ഉത്സവം തന്നെയാണ്. ഷൂട്ടിങ്ങിനു പോയാൽ ചേച്ചി നിരന്തരം കത്ത് എഴുതും ഞാൻ മറുപടിയും. ചേച്ചി കത്തെഴുതുമ്പോൾ ഇന്ദ്രനും രാജുവും വാശിപിടിക്കും എനിക്ക് കത്തെഴുതാൻ. ചേച്ചിയുടെ കത്തിന്റെ കൂടെ വേറെ രണ്ടു പേപ്പറിൽ രണ്ടുപേരുടെയും കത്തുകളും ഉണ്ടാവും.

സുകുമാരൻ സാറിനടുത്ത് എന്നെ എത്തിച്ചത് ദൈവമാണ്. ആ ദൈവത്തിന്റെ രൂപത്തിൽ വന്നവർ ആൽവിൻ ആന്റണിയും KR ജോഷിയേട്ടനുമാണ്.
ചേച്ചിയുടെ സ്നേഹവും വാത്സല്യവും ആവോളം അനുഭവിക്കാൻ എനിക്കും ഭാര്യക്കും മക്കൾക്കും കഴിഞ്ഞിട്ടുണ്ട്. ജീവിതകാലം മുഴുവൻ അത് അങ്ങനെ തന്നെയായിരിക്കട്ടെ എന്നാണ് പ്രാർത്ഥന സിദ്ധു പനക്കല്‍ കുറിച്ചു.

Ads by Google
Wednesday 08 Oct 2025 11.58 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google