ബിഗ് ബോസ് മലയാളം സീസണുകള്‍ ചര്‍ച്ചകളിലും വിവാദങ്ങളിലുമൊക്കെ നിറയാറുള്ളത് പലപ്പോഴും പ്രേക്ഷകരുടെ അഭിപ്രായങ്ങളും കമന്റുകളുമൊക്കെ കൂടിവരുമ്പോഴാണ്. മത്സരാര്‍ത്ഥികള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കമന്റുകള്‍ കൊടുക്കുമ്പോള്‍ ഓരോ എപ്പിസോഡുകളും വൈറലായി മാറും. അവതാരകനായ മോഹന്‍ലാല്‍ രൂക്ഷമായി മത്സരാര്‍ത്ഥികളെ വിമര്‍ശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന എപ്പിസോഡുകളും വളരെ വേഗത്തിലാണ് ശ്രദ്ധിക്കപ്പെടുന്നത്.
സീസണ്‍ 7 ലും പല മത്സരാര്‍ത്ഥികളോടും അവരുടെ മോശമായ പെരുമാറ്റത്തിന്റെ പേരിലും സംസാരത്തിന്റെ പേരിലും മോഹന്‍ലാല്‍ ദേഷ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിലെ അത്തരം ചില എപ്പിസോഡുകളും അതിന്റെ ക്ലിപ്പുകളും ഏറ്റവുമധികം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണത്തെ സീസണില്‍ ലെസ്ബിയൻ ദമ്പതിമാരായ ആദിലയും നൂറയും ഷോയിലെ മത്സരാർഥികളാണ്. സാധാരണ സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് കിട്ടുന്നതിലുമധികം പിന്തുണ ആദിലയും നൂറയും ബിഗ് ബോസിലൂടെ നേടിയിട്ടുണ്ട്. എങ്കിലും പലരുടെയുള്ളിലും പ്രകടമായുള്ളതാണ് ഹോമോഫോബിയ അഥവാ സ്വവർഗാനുരാഗികളോടുള്ള വെറുപ്പ്. പലരും സോഷ്യല്‍ മീഡിയയിലൂടെ സ്വവർഗാനുരാഗികള്‍ക്കെതിരായ പോസ്റ്റുകളും കമന്റുകളും കുറിക്കാറുമുണ്ട്.
എന്നാല്‍ ഇപ്പോഴിതാ സ്വവർഗാനുരാഗികള്‍ക്കുള്ള തന്റെ പിന്തുണ തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മോഹൻലാല്‍. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ഒരു എപ്പിസോഡില്‍ വച്ചാണ് ലെസ്ബിയൻ ദമ്പതിമാരും ഷോയിലെ മത്സരാർഥികളുമായ ആദിലയേയും നൂറയേയും പിന്തുണച്ചുകൊണ്ട് മോഹൻലാല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
ആദിലയോടും നൂറയോടും അവരുടെ ലൈംഗികതയോടും വിയോജിപ്പ് പ്രകടിപ്പിച്ച മറ്റ് മത്സരാർഥികളോടാണ് മോഹൻലാല്‍ രൂക്ഷമായി പ്രതികരിച്ചത്. ‘‘ആദിലയും നൂറയും വീട്ടില്‍ കയറ്റാൻ കൊള്ളാത്തവരാണ്, അവരുടെ ലൈംഗികതയോട് യോജിപ്പില്ല, ഇത് നോർമലൈസ് ചെയ്യുന്നതിനോട് താത്പര്യമില്ല...’’ എന്ന് സഹമത്സരാര്‍ത്ഥിയായ വേദലക്ഷ്മി ഒരു എപ്പിസോഡില്‍ പറഞ്ഞിരുന്നു.
അതിനുള്ള മറുപടിയായി, ‘ആരാണ് വീട്ടില്‍ കയറ്റാൻ കൊള്ളാത്ത ആള്‍ക്കാർ’ എന്ന് ചോദിച്ചുകൊണ്ടാണ് മോഹൻലാല്‍ സംസാരിച്ചു തുടങ്ങിയത്. ഹോമോസെക്ഷ്വാലിറ്റിയോട് വിയോജിപ്പുണ്ടെന്ന് പറഞ്ഞ ലക്ഷ്മിയോട് ‘നിങ്ങള്‍ക്ക് വിയോജിപ്പുണ്ടെങ്കില്‍ അവർക്കെന്താ? നിങ്ങളുടെ ചെലവില്‍ ജീവിക്കുന്നവരാണോ അവർ ?, വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത് എന്ന് പറയാന്‍ നിങ്ങള്‍ എന്ത് അധികാരമുണ്ട് ? അവരെ ഞാൻ എന്റെ വീട്ടില്‍ കയറ്റുമല്ലോ, അവര് വരട്ടെ എന്റെ വീട്ടില്‍ വരട്ടെ...’ എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ‘ബുദ്ധിമുട്ടിക്കാതെ ഷോയില്‍ നിന്ന് ഇറങ്ങിപ്പോകൂ...’ എന്നും മോഹന്‍ലാല്‍ രൂക്ഷമായി പറയുന്നുണ്ട്. മോഹൻലാല്‍ പറഞ്ഞത് വലിയ കൈയടിയോടെയാണ് സദസ്സും സഹമത്സരാര്‍ത്ഥികളും ഏറ്റെടുത്തത്. കൈ തൊഴും കൈയടിച്ചും തങ്ങളുടെ നന്ദി ആദിലയും നൂറയും പ്രകടമാക്കുന്നുമുണ്ട്. മോഹൻലാലിന്റെ നിലപാടിന് കുടുംബപ്രേക്ഷകര്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിരവധി പേർ അദ്ദേഹത്തിനെ അഭിനന്ദിച്ച് രംഗത്തെത്തി. എല്‍ജിബിടിക്യു ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പെടെ ഒട്ടേറെ പേർ മോഹൻലാലിനെ പ്രശംസിച്ച് പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.
നേരത്തേ മോഹൻലാല്‍ സ്ത്രൈണഭാവത്തോടെ അഭിനയിച്ച ജ്വല്ലറിയുടെ പരസ്യവും വലിയരീതിയില്‍ ശ്രദ്ധനേടിയിരുന്നു. ‘തുടരും’ എന്ന ചിത്രത്തില്‍ മോഹൻലാലിന്റെ വില്ലനായി എത്തിയ പ്രകാശ് വർമ ഒരുക്കിയ പരസ്യത്തില്‍ താരവും അഭിനയിച്ചിരുന്നു.
മമ്മൂട്ടി നായകനായി 2023-ല്‍ പുറത്തിറങ്ങിയ കാതല്‍ - ദി കോർ എന്ന ചിത്രവും ഇതേ വിഷയം സംസാരിച്ചതാണ്. മമ്മൂട്ടിയെ പോലെ മെഗാതാരപദവിയിലുള്ള ഒരാള്‍ സ്വവർഗാനുരാഗിയായ നായക കഥാപാത്രത്തെ പോസിറ്റീവായി അവതരിപ്പിച്ചത് പലരുടെയും കാഴ്ചപ്പാടുകളെ മാറ്റിമറിക്കാൻ സഹായിച്ചിട്ടുണ്ട്.