ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപിച്ചുള്ള വാര്‍ത്താസമ്മേളനത്തിനും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധങ്ങള്‍ക്കും പിന്നാലെ വാര്‍ത്താ സമ്മേളനം നടത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. രാജ്യത്തെ എല്ലാ വോട്ടര്‍ക്കും ഒരു സന്ദേശം നല്‍കാനാണ് തങ്ങള്‍ എത്തിയിരിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷർ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. 18 വയസ് പൂർത്തിയായ എല്ലാവരും വോട്ട് ചെയ്യണമെന്നും വോട്ടർപട്ടികയിൽ പേര് ചേർക്കണം എന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം തുടങ്ങിയത്.
തിരഞ്ഞെടുപ്പ് രംഗത്തെ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് എസ്‌ഐആര്‍ ആരംഭിച്ചത്. വോട്ടർ പട്ടിക പുതുക്കാന്‍ വേണ്ടിയാണ് എസ്ഐആർ നടത്തുന്നത്. വോട്ടർ പട്ടികയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണിത്. രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷനിലെ രജിസ്ട്രേഷൻ വഴിയാണ് നിലനില്ക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാതിലുകള്‍ എല്ലാ പാര്‍ട്ടികള്‍ക്കും മുമ്പ് തുറന്നുവെച്ചിരിക്കുകയാണ്. ആര്‍ക്കും പരാതി അറിയിക്കാം', മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷന്‍ പറഞ്ഞു. കമ്മീഷൻ എങ്ങനെ ആ രാഷ്ട്രീയ പാർട്ടികളോട് വിവേചനം കാണിക്കും. കമ്മീഷന് പക്ഷമില്ല എന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം രാജ്യത്തിന്റെ ഭരണഘടനയെ അപമാനിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'കോടതിയെ സമീപിക്കാതെ വോട്ട് ചോരി ആരോപണം ഉന്നയിക്കുന്നത് അപകടകരം. ഭരണഘടനയെ അപമാനിക്കുന്നു. വോട്ടര്‍മാരുടെ ചിത്രം അവരുടെ അനുമതിയില്ലാതെ വീഡിയോയില്‍ നല്‍കുന്നു. അവരുടെ അനുമതിയില്ലാതെയാണ് ഇത് ചെയ്യുന്നത്. വോട്ടെടുപ്പില്‍ ഒരു കോടിയിലധികം തിരഞ്ഞെടുപ്പ് പ്രവര്‍ത്തകരാണ് പ്രവര്‍ത്തിക്കുന്നത്. ലക്ഷക്കണക്കിന് പോളിംഗ് ഏജന്റുമാരും പ്രവര്‍ത്തിക്കുന്നു. ഇവരെയൊക്കെ മറികടന്ന് വോട്ട് ചോരി എങ്ങനെ നടക്കും', മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ചോദിച്ചു.
വോട്ടര്‍ പട്ടികയില്‍ പിഴവുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വരണാധികാരികളെ അതിനായി സമീപിക്കാമെന്നും അതിന് മുകളില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍മാരെ സമീപിക്കാമെന്നും അതുമല്ലെങ്കില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.'ഒരാള്‍ ഒന്നിലധികം തവണ വോട്ട് ചെയ്യുന്നുണ്ടോ എന്നത് പോളിംഗ് ഏജന്റുമാര്‍ക്ക് പരിശോധിക്കാവുന്നതാണ്. തെരഞ്ഞെടുപ്പില്‍ പരാതിയുണ്ടെങ്കില്‍ ആര്‍ക്കുവേണമെങ്കിലും കോടതിയെ സമീപിക്കാവുന്നതാണ്. ഓരോ ബൂത്തിലും പോളിംഗ് ഏജന്റുമാരുണ്ടാകുമെന്നും വോട്ട് ചെയ്യുന്നത് ആരാണെന്ന് പോളിംഗ് ഏജന്റുമാര്‍ക്ക് അറിയാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.