കണ്ണൂര്‍: കേരളത്തില്‍ ഇടതുമുന്നണി ഭരണത്തുടര്‍ച്ച നേടി മൂന്നാമൂഴത്തിലേക്ക് നീങ്ങുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 110 സീറ്റുകളാണ് എല്‍.ഡി.എഫ്. ലക്ഷ്യമിടുന്നതെന്നും ജനവിധി ഇടതിനൊപ്പമാണെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളയുന്ന നിലപാടാണ് യു.ഡി.എഫിന്റേതെന്നും, പടലപ്പിണക്കങ്ങള്‍ കാരണം അവര്‍ക്ക് കൃത്യമായ രാഷ്ട്രീയ നിലപാടുകളില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാര്‍ട്ടിക്കുള്ളിലെ കൊഴിഞ്ഞുപോക്കിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അഞ്ചരലക്ഷം അംഗങ്ങളുള്ള പ്രസ്ഥാനത്തില്‍ നിന്ന് തെറ്റായ പ്രവണതകള്‍ കാണിച്ച് പുറത്താക്കപ്പെടുന്ന നാലോ അഞ്ചോ പേര്‍ പാര്‍ട്ടിയെ ബാധിക്കില്ലെന്ന് അദ്ദേഹം മറുപടി നല്‍കി. കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോവുകയാണെന്നും അദ്ദേഹം പരിഹസിച്ചു. കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയതിനെക്കുറിച്ച് 'അയാള്‍ അവിടെ നിന്ന് വന്നതാണല്ലോ, പോട്ടെ' എന്നായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം.
അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ വിമര്‍ശനമാണ് എം.വി. ഗോവിന്ദന്‍ ഉയര്‍ത്തിയത്. പാലക്കാട്ടെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് സതീശന്‍ ഉന്നയിക്കുന്ന സി.പി.എം.ബി.ജെ.പി. ഡീല്‍ ആരോപണം അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. നുണ പറയുന്നതില്‍ നോബല്‍ സമ്മാനം കിട്ടാന്‍ അര്‍ഹതയുള്ള ആളായി സതീശന്‍ മാറിയെന്നും, ഓരോ ദിവസവും എട്ടും ഒന്‍പതും നുണകളാണ് അദ്ദേഹം പ്രചരിപ്പിക്കുന്നതെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.