ഗുരുഗ്രാം: വ്യാഴാഴ്ച ഗുരുഗ്രാമിലെ വീട്ടില്‍ വെച്ച് ടെന്നീസ് താരത്തെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിനെ ഞെട്ടിപ്പിക്കുന്ന കാരണങ്ങള്‍ പുറത്തുവന്നു. മകളുടെ വരുമാനം കൊണ്ട് ജീവിക്കുന്നയാളെന്ന പരിഹസിക്കലാണ് ഇതിന് കാരണമായി പോലീസ് ചൂണ്ടിക്കാട്ടുന്നത്. രാധിക യാദവിനെയാണ് പിതാവ് ദീപക് യാദവ് വ്യാഴാഴ്ച വെടിവെച്ചു കൊലപ്പെടുത്തിയത്.
മകളുടെ വരുമാനം കൊണ്ട് ജീവിക്കുന്നയാളെന്ന് ദീപക് യാദവിനെ ആളുകള്‍ കളിയാക്കിയിരുന്നു. അതിനാല്‍ ടെന്നീസ് അക്കാദമി അടച്ചുപൂട്ടണമെന്ന് അവളുടെ പിതാവ് മകളോട് ആവശ്യപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. മകള്‍ തന്റെ സംരംഭം അടച്ചുപൂട്ടാന്‍ വിസമ്മതിച്ചതില്‍ ദീപക് യാദവ് പലപ്പോഴും പ്രകോപിതനായിരുന്നുവെന്ന് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
ദീപക് യാദവിനെ ആളുകള്‍ കളിയാക്കിയിരുന്നു. 49 കാരനായ ദീപക് യാദവ് അഞ്ച് തവണ ട്രിഗര്‍ വലിച്ചു. മൂന്ന് വെടിയുണ്ടകളാണ് രാധികയ്ക്ക് ഏറ്റത്. അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയായിരുന്നു ദീപക് യാദവ് 25 കാരി മകള്‍ക്ക് നേരെ വെടിവെച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു മത്സരത്തിനിടെ തോളിന് പരിക്കേറ്റതിനെത്തുടര്‍ന്ന് ടെന്നീസ് കോര്‍ട്ടില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാതെ വന്നതോടെയാണ് താരം കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി ഒരു ടെന്നീസ് അക്കാദമി തുറന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരിഹാസങ്ങള്‍ കൂടിയതോടെ ദീപക് യാദവ് മകളോട് ടെന്നീസ് അക്കാദമി അടച്ചുപൂട്ടാന്‍ പറഞ്ഞിരുന്നു. പക്ഷേ അവള്‍ ആ ഉത്തരവ് നിരസിച്ചു. ''വസീറാബാദ് ഗ്രാമത്തിലേക്ക് പോകുമ്പോള്‍, മകളുടെ വരുമാനം കൊണ്ടാണ് ജീവിക്കുന്നതെന്ന് വിളിച്ച് ആളുകള്‍ അപമാനിച്ചു. ഇത് എന്നെ വളരെയധികം വിഷമിപ്പിച്ചു. ചിലര്‍ എന്റെ മകളുടെ സ്വഭാവത്തെ പോലും ചോദ്യം ചെയ്തു. മകളോട് ടെന്നീസ് അക്കാദമി അടച്ചുപൂട്ടാന്‍ പറഞ്ഞെങ്കിലും അവള്‍ വിസമ്മതിച്ചു.'' ദീപക് യാദവ് പോലീസിനോട് പറഞ്ഞു.
''എന്റെ അന്തസ്സിനെ വ്രണപ്പെടുത്തുന്ന ഈ സാഹചര്യം എന്നെ നിരന്തരം അലട്ടിക്കൊണ്ടിരുന്നു. എനിക്ക് വളരെയധികം വിഷമവും സമ്മര്‍ദ്ദവും അനുഭവപ്പെട്ടു. ഈ പിരിമുറുക്കം കാരണം, ഞാന്‍ എന്റെ ലൈസന്‍സുള്ള റിവോള്‍വര്‍ പുറത്തെടുത്തു, എന്റെ മകള്‍ രാധിക അടുക്കളയില്‍ പാചകം ചെയ്യുമ്പോള്‍, പിന്നില്‍ നിന്ന് മൂന്ന് തവണ ഞാന്‍ അവരെ വെടിവച്ചു കൊന്നു.'' ദീപക് യാദവ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. ദീപക് യാദവിന്റെ സഹോദരനും രാധിക യാദവിന്റെ അമ്മാവനുമായ കുല്‍ദീപ് യാദവാണ് കേസ് കൊടുത്തത്.
വ്യാഴാഴ്ച രാവിലെ 10.30 ന് വലിയൊരു സ്‌ഫോടനം കേട്ടതായും സഹോദരന്‍ താമസിക്കുന്ന ഒന്നാം നിലയിലേക്ക് ഓടിയെത്തിയതായും അദ്ദേഹം പറഞ്ഞു. ''... എന്റെ അനന്തരവള്‍ രാധിക യാദവ് അടുക്കളയില്‍ കിടക്കുന്നതും ഡ്രോയിംഗ് റൂമില്‍ ഒരു റിവോള്‍വര്‍ കിടക്കുന്നതും ഞാന്‍ കണ്ടു.'' കുല്‍ദീപ്‌യാദവ് പറഞ്ഞു. 'അതിനുശേഷം, ഞാനും എന്റെ മകന്‍ പിയൂഷ് യാദവും മുകളിലേക്ക് പോയി. ഞങ്ങള്‍ രണ്ടുപേരും രാധികയെ കാറില്‍ കയറ്റി ഗുരുഗ്രാമിലെ സെക്ടര്‍ 56 ലെ ഏഷ്യ മോറിംഗോ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി. പരിശോധനയ്ക്ക് ശേഷം, എന്റെ അനന്തരവള്‍ മരിച്ചതായി ഡോക്ടര്‍ പ്രഖ്യാപിച്ചു.''
തന്റെ അനന്തരവതിയുടെ കൊലപാതകത്തില്‍ താന്‍ ഞെട്ടിപ്പോയെന്ന് കുല്‍ദീപ് യാദവ് പറഞ്ഞു. 'അവര്‍ നിരവധി ട്രോഫികള്‍ നേടിയ ഒരു പ്രമുഖ ടെന്നീസ് കളിക്കാരിയായിരുന്നു. അവരുടെ മരണത്തില്‍ ഞാന്‍ ഞെട്ടിപ്പോയി, എന്തിനാണ് അവര്‍ കൊല്ലപ്പെട്ടതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാന്‍ ഒന്നാം നിലയിലേക്ക് പോയപ്പോള്‍, എന്റെ സഹോദരന്‍ ദീപക്കും, എന്റെ സഹോദരി മഞ്ജു യാദവും, രാധികയും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ...' എന്ന് അദ്ദേഹം നല്‍കിയ മൊഴിയില്‍ പറയുന്നു.
മുൻ ബാങ്ക് ജീവനക്കാരനായ ദീപക്, തന്റെ മകളുടെ ഉയരുന്ന ഉയരത്തിലും സ്വാതന്ത്ര്യത്തിലും അതൃപ്തിയുള്ളയാളായിരുന്നു. ഒരു മ്യൂസിക് വീഡിയോയിൽ രാധികയുടെ പ്രത്യക്ഷപ്പെട്ടത് വീട്ടിലെ പിരിമുറുക്കം കൂട്ടുകയും ചെയ്തു. ഒരു വർഷം മുമ്പ് എൽഎൽഎഫ് റെക്കോർഡ്സ് ലേബലിൽ സീഷാൻ അഹ്മദ് നിർമ്മിച്ച് പുറത്തിറക്കിയ സ്വതന്ത്ര കലാകാരനായ ഇനാമിന്റെ കര്‍വാൻ എന്ന ഗാനമാണ്. ഇനാമിനൊപ്പം രാധികയും നിരവധി രംഗങ്ങളിൽ വീഡിയോയിൽ ഉണ്ട്. ദീപക് വീഡിയോയോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് ഇത് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തതായി അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ എൻഡിടിവിയോട് പറഞ്ഞു.