ആലപ്പുഴ : വേറിട്ടൊരു വിവാഹത്തിന് വേദിയായത് കായംകുളം സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് ആണ്. സിപിഎം പെരിങ്ങാല ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കായംകുളം ബ്ലോക്ക് കമ്മിറ്റി അംഗവുമായ ജിജോ ജോണും എസ്എഫ്ഐ കായംകുളം മുൻ ഏരിയ കമ്മിറ്റി അംഗവുമായ കാവ്യാ മുരളീധരനും തമ്മിലുള്ള വിവാഹമാണ് ലളിതമായ ചടങ്ങുകളോട് കൂടി നടന്നത്.
സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം നടന്ന രജിസ്റ്റർ വിവാഹത്തിനുശേഷം കായംകുളം സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ എത്തിയ ഇരുവരെയും പാർട്ടി നേതാക്കൾ സ്വീകരിച്ചു. തുടർന്ന് നേതാക്കൾ ഓരോരുത്തരായി ആശംസകൾ നേർന്നു. തുടർന്ന് ദമ്പതികൾ പരസ്പരം പൂമാലയണിഞ്ഞ് പുതുജീവിതത്തിന് തുടക്കം കുറിച്ചു.
രണ്ടു വിഭാഗങ്ങളിൽ പെട്ടവരാണ് ഇരുവരും എങ്കിലും ഇരു വീട്ടുകാർക്കും വിവാഹത്തിൽ എതിർപ്പില്ല. വിവാഹങ്ങൾ ആർഭാടങ്ങളുടെ ഇടമാകുമ്പോൾ ഇത്തരം ചില വിവാഹങ്ങൾ മാതൃകാപരവുമാണ്. സംഘടനാ പ്രവർത്തനങ്ങൾക്കിടയിലാണ് തങ്ങൾ കണ്ടുമുട്ടിയതെന്നും അങ്ങനെ ജീവിതത്തിൽ കൂടെ കൂട്ടാൻ തീരുമാനിക്കുകയായിരുന്നു എന്നും ജിജോയും കാവ്യയും പറഞ്ഞു . ചെറുചടങ്ങോട് തങ്ങൾ ഇരുവരും വിശ്വസിക്കുന്ന പ്രസ്ഥാനത്തിൻ്റെ പ്രധാന കേന്ദ്രമായ പാർട്ടി ഓഫീസിൽ വെച്ച് ചടങ്ങ് നടത്തിയത്. ലളിതമായ ജീവിതത്തിൽ സ്നേഹ സന്തോഷങ്ങൾ നിറയട്ടെ എന്ന് ആശംസിച്ചു നേതാക്കന്മാരും സുഹൃത്തുക്കളും മടങ്ങിയതോടെ ചടങ്ങുകൾക്ക് വിരാമമായി. എന്നാൽ പുതിയ പോരട്ടത്തിന് ഇരുവരുടെയും ജീവിതം ഇവിടെ തുടങ്ങുകയാണ്.