നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി ആദ്യത്തെ നാലു മണിക്കൂറില്‍ 30.15 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇടയ്ക്കിടെ മഴ പെയ്യുന്ന കാലാവസ്ഥയിലും ആള്‍ക്കാര്‍ വന്ന് വോട്ടു ചെയ്തു പോകുകയാണ്. മഴ മാറി വെയില്‍ ഉദിച്ചതോടെ പലയിടത്തും നീണ്ടു ക്യൂ ഉണ്ടാകാന്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ 75.23 ശതമാനം മറികടക്കുന്ന പോളിംഗ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍.
നിലമ്പൂരില്‍ 31.30 ശതമാനവും വഴിക്കടവില്‍ 28.12 ശതമാനവും മുത്തേടത്ത് 30.15 ശതമാനവും എടക്കരയില്‍ 29.75 ശതമാനവും പോത്തുകല്ലില്‍ 31.10 ശതമാനവും ചുങ്കത്തറ 30.08 ശതമാനവും കരുളായി 31.85 ശതമാനവും അമരമ്പലത്ത് 29.50 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. വലിയ തിരക്കില്ലെങ്കിലും ഇതിനോടകം മിക്ക ബൂത്തുകളിലും 30 ശതമാനത്തിലേക്ക് പോളിംഗ് ഉയര്‍ന്നിട്ടുണ്ട്.
പലയിടത്തും വലിയ തിരിക്ക് ഇല്ലാത്തതിന് കാരണം ബൂത്തുകളുടെ എണ്ണം കൂട്ടിയതാണെന്ന് കരുതുന്നു. 263 ബൂത്തുകളാണ് വോട്ടെടുപ്പിനായി ഒരുങ്ങിയിരിക്കുന്നത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്. ഉച്ചയ്ക്ക് ശേഷം വലിയ രീതിയില്‍ ആള്‍ക്കാര്‍ എത്തുമെന്നാണ് കരുതുന്നത്. നിലമ്പൂരിലെ പോളിംഗ് ബൂത്തുകളില്‍ പുരുഷ വോട്ടര്‍മാരെക്കാള്‍ കൂടുതല്‍ സ്ത്രീ വോട്ടര്‍മാരാണ് വരികളില്‍ കാണുന്നത്.
രാവിലെ ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം പണി മുടക്കിയതിനെ തുടര്‍ന്ന് വോട്ടിംഗ് രേഖപ്പെടുത്താതെ ആളുകള്‍ മടങ്ങിയിരുന്നു. എന്നാല്‍ ഒരു മണിക്കൂറിനകം പ്രശ്‌നം പരിഹരിച്ച് വോട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. ഒരാള്‍ രണ്ട് പ്രാവശ്യം വോട്ട് രേഖപ്പെടുത്തിയെന്ന വാര്‍ത്തയെ തുടര്‍ന്ന്, റിട്ടേണിംഗ് ഓഫീസറോട് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലമ്പൂരില്‍ വോട്ടുള്ള സ്ഥാനാര്‍ത്ഥികളായ എം സ്വരാജും ആര്യാടന്‍ ഷൗക്കത്തും കുടുംബമായി വന്ന് രാവിലെ തന്നെ വോട്ടു ചെയ്തു ബൂത്തുകളിലേക്ക് പോയിരുന്നു.
മാങ്കുത്ത് എല്‍പി സ്‌കൂളിലെ 202 ാം നമ്പര്‍ ബൂത്തിലാണ് സ്വരാജ് വോട്ടു രേഖപ്പെടുത്തിയത്. ആര്യാടന്‍ ഷൗക്കത്ത് ചുങ്കത്തറയില്‍ വോട്ടു ചെയ്തു. ഇരു സ്ഥാനാര്‍ത്ഥികളും പിന്നീട് ഒരുമിച്ച് കണ്ടപ്പോള്‍ പരസ്പരം കൈ കൊടുത്തും ആശ്‌ളേഷിച്ചും സ്‌നേഹം പങ്കുവെച്ചു. അതേസമയം ആര്യാടന്‍ ഷൗക്കത്തും പി.വി. അന്‍വറും തമ്മില്‍ കണ്ടപ്പോള്‍ കൈ കൊടുത്ത് മടങ്ങി. ധൃതരാഷ്ട്രാലിംഗനം വേണ്ടെന്ന് താന്‍ പറഞ്ഞതായി പി.വി. അന്‍വര്‍ വ്യക്തമാക്കി.