Tuesday, March 24, 2026 Last Updated 51 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 May 2025 04.23 PM

മുൻ മാനേജരെ മർദിച്ച കേസ്: നടൻ ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യഹർജി തീർപ്പാക്കി

case

കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ (Unni Mukundan) മുൻകൂർ ജാമ്യഹർജി തീർപ്പാക്കി. സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്ഐആറിൽ ഉള്ളതെന്ന് പ്രോസിക്യൂഷൻ അറിയിച്ചതോടെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഹർജി തീർപ്പാക്കിയത്.

കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ കേസ് ഡയറി ഹാജരാക്കിയിരുന്നു. അതേസമയം ഉണ്ണി മുകുന്ദൻ ഇന്ന് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഫ്ലാറ്റിൽ നിന്ന് വിളിച്ചിറക്കി മർദിച്ചെന്ന് ചൂണ്ടിക്കാട്ടി മുൻ മാനേജർ വിപിൻ കുമാർ ഇൻഫോപാർക്ക് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തത്. എന്നാൽ ഈ ആരോപണം ഉണ്ണി മുകുന്ദൻ നിഷേധിച്ചിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ ഡിജിപിക്ക് പരാതിയും നൽകിയിട്ടുണ്ട്.

എന്നാൽ ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചുവെന്നും ഫ്ലാറ്റിലെ സിസിടിവിയിൽ ഇതിന്റെ ദൃശ്യങ്ങളുണ്ടെന്നുമാണ് വിപിൻ കുമാർ പറയുന്നത്. തിങ്കളാഴ്ച സിനിമ സംഘടനകൾ വിളിച്ചിരിക്കുന്ന യോഗത്തിൽ കാര്യങ്ങൾ വ്യക്തമാക്കുമെന്നും അദ്ദേഹം പറയുന്നു. ടൊവിനോ തോമസിന്റെ ‘നരിവേട്ട’ എന്ന ചിത്രത്തിന് പോസിറ്റീവ് റിവ്യൂ ഇട്ടതിന്റെ പേരിൽ ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചതെന്നാണ് വിപിന്റെ ആരോപണം.

ഉണ്ണി മുകുന്ദന്‍ താമസിക്കുന്ന ഡിഎല്‍എഫ് ഫ്ലാറ്റില്‍ 26ന് ഉച്ചയ്ക്ക് മര്‍ദനമേറ്റെന്നാണ് വിപിന്റെ മൊഴി. മുഖത്തും തലയിലും നെഞ്ചിലും മര്‍ദിച്ചെന്നും അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടിയതായും വിപിന്‍ പൊലീസിനോട് പറഞ്ഞു.

Ads by Google
Saturday 31 May 2025 04.23 PM
YOU MAY BE INTERESTED
Ads by Google
Ads by Google