Tuesday, March 24, 2026 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Mar 2026 02.54 PM

സ്ത്രീകളുടെ പള്ളി പ്രവേശനം, പള്ളി കമ്മിറ്റികള്‍ തീരുമാനം എടുക്കും: മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍

mosques,on

ന്യൂഡല്‍ഹി: രാജ്യത്തെ മുസ്ലീം പള്ളികളില്‍ സ്ത്രീകളുടെ പ്രവേശന വിലക്ക് മാറ്റുന്ന തരത്തിലുള്ള വിധി സുപ്രീംകോടതി പുറപ്പെടുവിക്കരുതെന്ന് അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. പള്ളികളില്‍ മുസ്ലിം സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് പള്ളി കമ്മിറ്റികളാണെന്ന് ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു. ശബരിമല യുവതീപ്രവേശന കേസ് ഉള്‍പ്പെടെ മതാചാര വിഷയങ്ങള്‍ പരിഗണിക്കുന്ന സുപ്രീംകോടതിയുടെ ഒന്‍പത് അംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്കായി എഴുതി നല്‍കിയ വാദത്തിലാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു പ്രത്യേക ആരാധനാലയത്തിലേക്കുള്ള പ്രവേശന നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ആ ആരാധനാലയവും ആയി ബന്ധപ്പെട്ടവരാണ്. സര്‍ക്കാരുകളോ കോടതികളോ ഈ വിഷയത്തില്‍ ഇടപെടരുതെന്നു മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ എഴുതി നല്‍കിയ വാദത്തില്‍ പറയുന്നു.

മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് പിന്‍വലിക്കുന്ന കോടതി പുറപ്പെടുവിച്ചാല്‍ അത് ഭരണഘടനയുടെ 26-ാം അനുച്ഛേദ പ്രകാരം ലഭിക്കുന്ന സംരക്ഷണത്തെ അവഹേളിക്കുന്നതിനു തുല്യമായിരിക്കുമെന്ന് മുസ്ലീം പേഴ്സണല്‍ ബോര്‍ഡ് വ്യക്തമാക്കി. സ്ത്രീപ്രവേശനം സംബന്ധിച്ച നിലപാട് എടുക്കാന്‍ ഭരണഘടനയുടെ 26 (ബി) (ഡി) പ്രകാരം പള്ളി കമ്മിറ്റികള്‍ക്കാണ് അധികാരം. രാജ്യത്തെ എല്ലാ പള്ളികളിലും സ്ത്രീകള്‍ക്ക് വിലക്കില്ലെന്നും മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു.

പള്ളികളില്‍ സ്ത്രീകളെ കയറ്റാന്‍ പാടില്ലെന്ന് ഖുറാനിലോ ഹദീസിലോ പറഞ്ഞിട്ടില്ലെന്നാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് എഴുതി നല്‍കിയ വാദത്തില്‍ വിശദീകരിച്ചിരിക്കുന്നത്. പ്രവാചകന്റെ കാലത്ത് മദീനയിലെ പള്ളിയില്‍ സ്ത്രീകള്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയില്‍ പല മുസ്ലീം പള്ളികളും സ്ത്രീകളെ പ്രവേശിപ്പിക്കുന്നുണ്ട്. ചില പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രാര്‍ഥനയ്ക്ക് പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ട്. അതിനാല്‍ മുസ്ലീം സ്ത്രീകളോട് വിവേചനം ഉണ്ടെന്ന് പറയാനാകില്ലെന്നും ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു. പള്ളികളില്‍ സ്ത്രീകളെ സ്വാഗതം ചെയ്യുന്നുവെന്നും ബോര്‍ഡ് വ്യക്തമാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW