-->
ഇംഫാല്‍ : മണിപ്പൂരിൽ മുഖ്യമന്ത്രി വൈ ഖേംചന്ദ് കുക്കി സംഘടനകളുമായി ചർച്ച നടത്തി. ഇതാദ്യമായാണ് കലാപത്തിനു ശേഷം മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് കുക്കി സംഘടനകൾ എത്തുന്നത്. പ്രശ്ന പരിഹാരത്തിന് ചില ഉപാധികൾ അറിയിച്ചെന്ന് കുക്കി സംഘടനകൾ വ്യക്തമാക്കി.
മണിപ്പൂരിൽ 2023 മെയിൽ തുടങ്ങിയ സംഘർഷത്തിന് ഇതുവരെ അയവ് വന്നിട്ടില്ല. ഇതിനിടെ കുക്കി നാഗ വിഭാഗങ്ങളും ഏറ്റുമുട്ടി. ബീരേൻ സിങ്ങിനെ മാറ്റി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചാണ് സംസ്ഥാനത്തെ അന്തരീക്ഷം തണുപ്പിക്കാൻ കേന്ദ്രം നോക്കിയത്.
വെ ഖേംചന്ദ് എന്ന പുതിയ മുഖ്യമന്ത്രിയെ ബിജെപി നിയോഗിച്ചതും അനുനയ നീക്കത്തിന്റെ ഭാഗമായിട്ടാണ്. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതയെ ഉപമുഖ്യന്ത്രിയാക്കി വിശ്വാസം തിരികെ പിടിക്കാനുള്ള നീക്കവും നടന്നു. കുക്കി സംഘടനകൾ സംസ്ഥാനസർക്കാരുമായി ഒരു ചർച്ചയ്ക്കുമില്ലെന്ന നിലപാടിൽ അയവ് വരുത്തിയാണ് ഇന്നലെ മുഖ്യമന്ത്രി വിളിച്ച ചർച്ചയ്ക്ക് എത്തിയത്.
ഗുവാഹത്തിയിൽ ഒന്നരമണിക്കൂറിലേറെ സംഘടനകൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. മെയ്തെ വിഭാഗത്തിൽ പെട്ട മുഖ്യമന്ത്രിയുമായി കുക്കി സംഘടനകൾ ചർച്ച നടത്തിയത് തന്നെ ശുഭസൂചനയായിട്ടാണ് സർക്കാർ കാണുന്നത്. ചർച്ചയിൽ പ്രത്യേക ഭരണകൂടം എന്നാവശ്യവും ബഫർസോണുകളുടെ സംരക്ഷണവും ആവശ്യപ്പെട്ടെന്ന് സംഘടന വ്യക്തമാക്കി.