-->
ആലപ്പുഴ: അംഗത്വം പുതുക്കാതെ സി.പി.എം. നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍മന്ത്രി ജി. സുധാകരനെ സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി രംഗത്തിറക്കാന്‍ സമ്മര്‍ദമേറുന്നു. അനുനയശ്രമങ്ങള്‍ സി.പി.എം. അവസാനിപ്പിച്ചതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിവിധ കോണുകളില്‍നിന്ന് സുധാകരനുമേല്‍ സമ്മര്‍ദം ഏറുകയാണ്.
അദ്ദേഹം പച്ചക്കൊടി കാട്ടിയാല്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ടു ചര്‍ച്ചയ്‌ക്കു തയാറാണെന്നുള്ള സൂചനകള്‍ നല്‍കിക്കഴിഞ്ഞു. സി.പി.എം. സ്‌ഥാനാര്‍ഥിപ്പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചാലുടന്‍ സുധാകരന്‍ മനസ് തുറക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
സ്വന്തം തട്ടകമായ അമ്പലപ്പുഴയില്‍ സുധാകരന്‍ മത്സരിക്കാന്‍ തയാറാകുമെന്നാണ് പല കോണ്‍ഗ്രസ് നേതാക്കളും കരുതുന്നത്. അദ്ദേഹത്തിനു താല്‍പര്യമുണ്ടെങ്കില്‍ ഘടകകക്ഷികളുമായി കൂടിയാലോചിച്ച് കുട്ടനാടോ കായംകുളമോ വിട്ടുനല്‍കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അടുത്തിടെ പുറത്തുവന്ന ചില അഭിപ്രായ സര്‍വേകളില്‍ ഈ മൂന്നു മണ്ഡലങ്ങളിലും എല്‍.ഡി.എഫ്. കടുത്ത വെല്ലുവിളി നേരിടുന്നതായാണു സൂചന. ഒരു ടെലിവിഷന്‍ ചാനലിന്റെ സര്‍വേയില്‍ കുട്ടനാട്ടിലും അമ്പലപ്പുഴയിലും യു.ഡി.എഫിനു വിജയം പ്രവചിക്കുന്നുണ്ട്.
സുധാകരന്‍ യു.ഡി.എഫ്. പിന്തുണയോടെ രംഗത്ത് വന്നാല്‍ ആലപ്പുഴ ജില്ലയ്‌ക്ക് പുറത്തും അതിന്റെ ഗുണം ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. സുധാകരന്‍ മത്സരത്തിന് സന്നദ്ധനായാല്‍ അത് കെ.ആര്‍ ഗൗരിയമ്മ പാര്‍ട്ടി വിട്ടതിനു ശേഷം ആലപ്പുഴയില്‍ സി.പി.എം. അഭിമുഖീകരിക്കുന്ന കടുത്ത വെല്ലുവിളിയാകും. അതേസമയം അമ്പലപ്പുഴയില്‍ സി.പി.എം. സിറ്റിങ് എം.എല്‍.എ: എച്ച്. സലാം തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി സജീവമാണ്.