-->
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. തിരുവനന്തപുരത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ കാര്യക്ഷമമായി ഇടപെട്ടു കഴിഞ്ഞു. പ്രശ്നം രൂപപ്പെട്ടത് മുതൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി വി. ശിവൻകുട്ടിയുടെ കൂടി അഭിപ്രായം തേടി വാട്ടർ അതോറിറ്റി എം ഡി, ജോയിന്റ് എം ഡി എന്നിവരെ ഉൾപ്പെടുത്തി നിരവധി യോഗങ്ങൾ വിളിച്ചു ചേർത്തു.
മന്ത്രി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗംവിളിച്ചിരുന്നു. കോർപ്പറേഷനും വാട്ടർ അതോറിറ്റിയും സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. തിരുവനന്തപുരം മേയറുമായി വിഷയം സംസാരിച്ചു. പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ കൺട്രോൾ തുറന്നിട്ടുണ്ട്. ഓരോ സെക്ഷൻ ഓഫീസും കേന്ദ്രീകരിച്ച് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
കുടിവെള്ളത്തിൽ രാഷ്ട്രീയം കലർത്താൻ എൽഡിഎഫ് ആഗ്രഹിക്കുന്നില്ല. കോർപ്പറേഷൻ ചെയ്യേണ്ടത് കോർപ്പറേഷൻ ചെയ്യണം.ഇത്തരം സന്ദർഭങ്ങളിൽ സഹകരിച്ചു പോകുകയാണ് വേണ്ടതെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.