-->
ടെഹ്റാൻ: ഇസ്രയേൽ സൈന്യം തൊടുത്തുവിട്ട മിസൈൽ പതിച്ച് ഇറാനിലെ സ്‌കൂൾ തകർന്നു. തെക്കൻ ഇറാനിലെ ഹോർമുസ്ഗാൻ പ്രവിശ്യയിലുള്ള മിനാബ് നഗരത്തിലെ ഗേൾസ് പ്രൈമറി സ്‌കൂളിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ 57 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണത്തിൽ 45-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. മിനാബ് നഗരത്തിലെ റെവല്യൂഷണറി ഗാർഡ് താവളം ലക്ഷ്യമാക്കി നടത്തിയ നീക്കത്തിനിടെ, സ്കൂളിന് മേലെ മിസൈൽ പതിച്ചുവെന്നാണ് വിലയിരുത്തൽ. മാരക പ്രഹരശേഷിയുള്ള മിസൈൽ പതിച്ച് സ്‌കൂൾ പൂർണമായും തകർന്നു.
ഇറാൻ ഭരണാധികാരികളുടെ കേന്ദ്രങ്ങൾ, പ്രതിരോധ മന്ത്രാലയം, സൈനിക കേന്ദ്രങ്ങൾ ഇവ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ടെഹ്റാനിൽ ഏഴിടങ്ങളിൽ ഉഗ്രസ്ഫോടനങ്ങൾ ഉണ്ടായി. തൊട്ടുപിന്നാലെ ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്സിന്റെ സ്ഥിരീകരണം എത്തി. രാജ്യത്തിൻറെ നിലനിൽപ്പിന് ഭീഷണിയുള്ളതിനാലാണ് ആക്രമണമെന്നും ഇറാനിലെ ജനങ്ങൾക്കെതിരെയല്ല ആക്രമണമെന്നും ഇസ്രയേൽ പ്രതിരോധമന്ത്രി വ്യക്തമാക്കി .