-->
കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയ ഒന്നായിരുന്നു കേരളത്തിന്റെ പേര് ‘കേരളം’ എന്നാക്കിയ കേന്ദ്രസർക്കാർ നടപടി. പലരും ഈ പേരുമാറ്റത്തെ വിമര്‍ശിച്ചും പരിഹസിച്ചുമൊക്കെ സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പങ്കിട്ടിരുന്നു. അക്കൂട്ടത്തില്‍ മുന്‍പന്തിയിലായിരുന്നു കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റാനുള്ള ബില്ലിനെ തുടക്കം മുതൽ ശശി തരൂര്‍ വിമർശിക്കുകയും വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തിന് ആവശ്യമായ പദ്ധതികൾക്ക് ശ്രദ്ധ നൽകാതെ സർക്കാർ പുനർനാമകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും തരൂർ ആരോപിക്കുകയും ഇതിന്റെ പേരില്‍ ട്രോളുന്ന പോസ്റ്റുകള്‍ പങ്കിടുകയും ചെയ്തിരുന്നു. കേരളം വർദ്ധിച്ചുവരുന്ന കടബാധ്യതയും വികസന വെല്ലുവിളികളും നേരിടുന്ന ഒരു സമയത്ത്, പ്രതീകാത്മകമായ പേര് മാറ്റങ്ങളേക്കാൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് വിതരണത്തിലും ഫലങ്ങളിലുമല്ലേ എന്നാണ് ശശി തരൂർ ചോദിച്ചത്. പേരുമാറ്റം സംബന്ധിച്ച് ശശി തരൂര്‍ പങ്കുവെക്കാറുള്ള കുറിപ്പുകൾ വ്യാപക വിമർശനത്തിന് വിധേയമാകാറുമുണ്ട്.
ഇപ്പോഴിതാ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ ശശി തരൂരിന്റെ പരാമർശത്തിന് മറുപടി നൽകുകയാണ് ഡോ. ജോൺ ബ്രിട്ടാസ് എംപി. കൃത്യം ഒരു വർഷം മുമ്പ് അദ്ദേഹം തന്നെ എഴുതിയ കാര്യം മറക്കാൻ പാടില്ലായിരുന്നു എന്ന് കുറിച്ച ഡോ. ജോൺ ബ്രിട്ടാസ് എം.പി, ശശി തരൂരിന്റെ അഭിമുഖം പങ്കുവെച്ചാണ് തന്റെ പ്രതികരണം പങ്കുവച്ചത്.
‘‘ശശി തരൂർ സാബ് എപ്പോഴും വ്യത്യസ്തമായ ഒരു രാഷ്ട്രീയക്കാരനാണെന്ന് അവകാശപ്പെട്ടിരുന്നു .... ഹൈക്കമാൻഡുമായുള്ള വെടിനിർത്തലിന് ശേഷമായിരിക്കാം അദ്ദേഹം മറ്റേതൊരു കോൺഗ്രസുകാരനെയും പോലെ ആകാൻ തിരഞ്ഞെടുത്തത്.. പക്ഷേ, കൃത്യം ഒരു വർഷം മുമ്പ് 2025 ഫെബ്രുവരി 13ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിൽ പ്രസിദ്ധീകരിച്ച ‘ചെയ്ഞ്ചിംഗ് കേരള- ലംബറിംഗ് ജംബോ ടു എ ലിത്തേ ടൈഗര്‍’ എഴുതിയത് അദ്ദേഹം മറന്നുപോകരുതായിരുന്നു.
‘‘ബിസിനസിൽ ദൈവത്തിന്റെ സ്വന്തം നാട് പിശാചിന്റെ സ്വന്തം കളിസ്ഥലമായിരുന്നുവെന്ന് പണ്ട് നിരീക്ഷിക്കാൻ ഞാൻ നിർബന്ധിതനായിരുന്നു. ത് ഇനി ശരിയല്ലെങ്കിൽ, നമുക്കെല്ലാവർക്കും ആഘോഷിക്കാൻ കാരണങ്ങളുണ്ട്... ഇന്ന് സാമ്പത്തിക നവീകരണത്തിന്റെയും സുസ്ഥിര വളർച്ചയുടെയും മാതൃകയായി കേരളം വേറിട്ടുനിൽക്കാൻ തുടങ്ങിയിരിക്കുന്നു”, എന്നാണ് തരൂർ അന്ന് കുറിച്ചത്. ഈ പറഞ്ഞത് ഓർമയില്ലേ ?
പക്ഷേ, തീർച്ചയായും സർ, അത് നിങ്ങൾക്ക് എന്തെങ്കിലും നല്ലത് കൊണ്ടുവരുമെങ്കിൽ... ഇതെല്ലാം ഞാൻ നിങ്ങളെ ഇതൊന്നും ഓർമ്മിപ്പിക്കില്ല...’’ ജോൺ ബ്രിട്ടാസ് എം പി കുറിച്ചു.
നേരത്തെ പേര് മാറുമ്പോൾ ഇംഗ്ലീഷ് ഭാഷയിൽ മലയാളികളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദങ്ങളിൽ എന്ത് മാറ്റം വരുമെന്ന് തരൂർ ചോദിച്ചിരുന്നു. കേരളം എന്നാകുമ്പോൾ നിവാസികളെ ‘കേരളമൈറ്റ്’ എന്നാണോ വിളിക്കേണ്ടതെന്നും കേൾക്കുമ്പോൾ അതൊരു അണുജീവിയെ പോലുണ്ടെന്നും തരൂർ പറഞ്ഞിരുന്നു. അന്ന് ഇത്തരം ‘സൂക്ഷ്മജീവി-ധാതു ഉത്കണ്ഠ’യിൽ നിന്ന് മാറിനിൽക്കാൻ ശശി തരൂർ എംപിയെ ഉപദേശിച്ച ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ വാക്കുകൾ ചർച്ചയായതാണ്.
@ShashiTharoor Saab always claimed to be a politician of a different type ….may be after the ceasefire with the high command he has chosen to be like any other congressman.. But he shouldn’t have forgotten what he wrote exactly a year back in @NewIndianXpress ; “Changing… https://t.co/Ol9pjxfsNN— John Brittas (@JohnBrittas) February 27, 2026
മലയാളത്തിൽ ‘കേരള’ പരിഭാഷപ്പെടുത്തുമ്പോൾ ഇപ്പോൾ തന്നെ ‘കേരളം’ ആണെന്നും ഈ സാഹചര്യത്തിൽ ഒരു പുനർനാമകരണത്തിന്റെ ആവശ്യമില്ലെന്നും തരൂര്‍ പറഞ്ഞു. പേരുമാറ്റം കാരണം ‘കേരളൈറ്റ്’ പോലുള്ള ഇംഗ്ലീഷ് പ്രയോഗങ്ങൾക്ക് എന്ത് സംഭവിക്കുെമന്നും തരൂർ കഴിഞ്ഞ ദിവസം എക്സ് പോസ്റ്റിലൂടെ ചോദിച്ചിരുന്നു. ‘കേരളാമൈറ്റ്’ ഒരു സൂക്ഷ്മജീവിയെ പോലെയും ‘കേരളാമീയൻ’ ഒരു അപൂർവ ധാതുവിനെപോലെയും തോന്നുന്നുവെന്നും ശശി തരൂര്‍ എക്സ് പോസ്റ്റിൽ കുറിച്ചു.