Thursday, March 12, 2026 Last Updated 2 Min 3 Sec ago English Edition
Todays E paper
Ads by Google
ജെബി പോള്‍
ജെബി പോള്‍
Sunday 22 Feb 2026 11.34 PM

ബെവ്‌കോ ലോഡിന്‌ പെര്‍മിറ്റ്‌ കിട്ടാന്‍ എക്‌സൈസുകാര്‍ക്ക്‌ കൈക്കൂലി മദ്യം ! കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍

കൈക്കൂലി 'നിര്‍ബന്ധ'മായതോടെയാണു 2024 ഡിസംബര്‍ 16 നു ഗോഡൗണ്‍ മാനേജര്‍ അതുല്‍ കൃഷ്‌ണ വിജിലന്‍സ്‌ ഡയറക്‌ടര്‍ക്കു പരാതി നല്‍കിയത്‌. അന്നുതന്നെ നടത്തിയ മിന്നല്‍പരിശോധനയിലാണു മൂന്ന്‌ എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ കുടുങ്ങിയതും കേസെടുത്തതും.
Kerala

കൊച്ചി: ബിവറേജസ്‌ കോര്‍പറേഷന്റെ വിദേശമദ്യ ഗോഡൗണില്‍നിന്നുള്ള ലോഡുകള്‍ പരിശോധിച്ചു പെര്‍മിറ്റ്‌ നല്‍കാന്‍ എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ക്കു കൈക്കൂലി മദ്യം! കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍. തൃപ്പൂണിത്തുറ പേട്ടയിലെ ബെവ്‌കോ വെയര്‍ഹൗസിലെ സ്‌ഥിരം കൈക്കൂലി ഇടപാടു പൊളിഞ്ഞതു വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍.

കൈക്കൂലി 'നിര്‍ബന്ധ'മായതോടെയാണു 2024 ഡിസംബര്‍ 16 നു ഗോഡൗണ്‍ മാനേജര്‍ അതുല്‍ കൃഷ്‌ണ വിജിലന്‍സ്‌ ഡയറക്‌ടര്‍ക്കു പരാതി നല്‍കിയത്‌. അന്നുതന്നെ നടത്തിയ മിന്നല്‍പരിശോധനയിലാണു മൂന്ന്‌ എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ കുടുങ്ങിയതും കേസെടുത്തതും.
വിജിലന്‍സ്‌ എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഉനൈസ്‌ അഹമ്മദ്‌, പ്രിവന്‍ന്റീവ്‌ ഓഫീസര്‍ സാബു കുര്യാക്കോസ്‌, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ എച്ച്‌. ഹരീഷ്‌ എന്നിവരെ വിദേശമദ്യം സഹിതം വിജിലന്‍സ്‌ പിടികൂടുകയായിരുന്നു. രണ്ടുകുപ്പി മദ്യം ഉനൈസിന്റെ ബാഗില്‍ നിന്നും രണ്ടുകുപ്പി ഓഫീസ്‌ മുറിയില്‍ നിന്നുമാണു പിടിച്ചെടുത്തത്‌.

ഫോര്‍ട്ട്‌ കൊച്ചി ഔട്ട്‌ലെറ്റിലേക്കുള്ള മദ്യലോഡിന്റെ പെര്‍മിറ്റിനു നാലുകുപ്പി 'ജോവാന്‍ ആര്‍ക്‌' ബ്രാണ്ടിയാണ്‌ എക്‌സൈസ്‌ ആവശ്യപ്പെട്ടത്‌. എന്നാല്‍, ആ ലോഡില്‍ ഈ മദ്യം ഇല്ലാത്തതിനാല്‍, തോപ്പുംപടി ഔട്ട്‌ലെറ്റിലെ ലോഡില്‍നിന്നും എടുത്തു നല്‍കുകയായിരുന്നു ബെവ്‌കോ ജീവനക്കാര്‍. കേസെടുത്തതോടെ, മദ്യം കൈക്കൂലിയായി കണക്കാക്കാന്‍ കഴിയില്ലെന്നും എഫ്‌.ഐ.ആര്‍. റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു ഉനൈസ്‌ അഹമ്മദ്‌ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, മദ്യവും കൈക്കൂലിയാണെന്നു വ്യക്‌തമാക്കി ജസ്‌റ്റിസ്‌ എ. ബദറുദ്ദീന്‍ ഹര്‍ജി തള്ളി. രണ്ടു വ്യക്‌തികള്‍ക്കപ്പുറം ഗവ. സ്‌ഥാപനങ്ങള്‍ തന്നെ നേരിട്ടു കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതുമാണു കാണുന്നതെന്നു കോടതി നിരീക്ഷിച്ചു.

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്കു പുറമേ, ബാറുകള്‍, സ്വകാര്യ താല്‍ക്കാലിക പെര്‍മിറ്റുകള്‍ എന്നിവയ്‌ക്കായി ദിവസവും നിരവധി ലോഡാണു കയറിപ്പോകുന്നത്‌. ഈ വകയില്‍ വന്‍തോതില്‍ കുപ്പി ഇടപാട്‌ നടക്കുന്നുണ്ടെന്ന്‌ വിജിലന്‍സ്‌ വൃത്തങ്ങള്‍ പറഞ്ഞു. ഇവരില്‍നിന്നു പതിവായി മദ്യം വാങ്ങുന്നവരെപ്പറ്റി അന്വേഷണം നടത്തും. ഔട്ട്‌ലെറ്റിലേക്കുള്ള കയറ്റിറക്കുമതിക്കിടെ നിശ്‌ചിത എണ്ണം കുപ്പികള്‍ക്കു ബെവ്‌കോ നാശനഷ്‌ടം അനുവദിക്കുന്നുണ്ട്‌. എക്‌സൈസുകാര്‍ കൈക്കൂലിയായി വാങ്ങുന്ന കുപ്പികള്‍ ഈ ഇനത്തില്‍പെടുത്തിയാണു ബെവ്‌കോ ജീവനക്കാര്‍ കണക്കൊപ്പിച്ചു വരുന്നത്‌. കണക്ക്‌ പരിധി കടന്നതോടെയാണു ബെവ്‌കോ അധികൃതര്‍ തന്നെ വിജിലന്‍സിനെ സമീപിച്ചത്‌.

ജെബി പോള്‍

Ads by Google
Ads by Google
TRENDING NOW