-->
പാലക്കാട്: പി.കെ. ശശി രാജിവെച്ചതിന് താൻ എന്ത് ചെയ്യാനാണെന്ന് എ.കെ. ബാലൻ. ശശി കോൺഗ്രസിലേക്ക് പോകുമോ എന്ന് പറയാൻ താൻ ജോത്സ്യൻ അല്ലെന്നും എ.കെ. ബാലന്റെ പ്രതികരണം. ഷൊർണ്ണൂർ മുൻ എംഎൽഎ കൂടിയായിരുന്ന ശശിയെ സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേതക്ക് തരംതാഴ്ത്തിയിരുന്നു.
കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ശശിയെ പുറത്താക്കാന്‍ സിപിഎമ്മും നീക്കം തുടങ്ങിയിരുന്നു. ഇതിനിടെയാണ് രാജി.സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വികസന മുന്നേറ്റ യാത്രയില്‍ നിന്ന് പി.കെ വിട്ടുനിന്നിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ ജാഥയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നായിരുന്നു ഇതുസംബന്ധിച്ച് ശശിയുടെ വിശദീകരണം.
യുഡിഎഫ് സ്ഥാനാർഥിയായേക്കുമെന്ന അഭ്യൂഹങ്ങൾ സ്ഥിരീകരിക്കാൻ കോൺഗ്രസോ യുഡിഎഫ് നേതൃത്വമോ തയ്യാറായിട്ടില്ല. ഇതിനിടെ നിർണായക രാഷ്ട്രീയ തീരുമാനങ്ങൾ പി.കെ. ശശിയുടെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്നാണ് വിവരം. പി.കെ. ശശി പാർട്ടി വിടുന്നത് ഒറ്റപ്പാലം, ഷൊർണൂർ, മണ്ണാർകാട് മണ്ഡലങ്ങളിൽ എൽഡിഎഫിന്റെ വിജയസാധ്യതകളെ ബാധിക്കും. ഈ മണ്ഡലങ്ങളിൽ പാർട്ടിയിൽ സ്വാധീനമുള്ള പി.കെ. ശശി വിമതനാകുന്നത് സിപിഎമ്മിന് തലവേദനയാകും.
അതേസമയം അഴിമതി ആരോപണങ്ങളെ തുടർന്ന് ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നാണ് പി.കെ. ശശിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. ഇതിന് ശേഷം ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. ഇതിന് പിന്നാലെയാണ് സാമ്പത്തിക ആരോപണങ്ങളുയർന്നത്. പിന്നീട് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പല പ്രവർത്തകർക്കും സഹകരണ മേഖലയിൽ നിന്നടക്കം ജോലി നഷ്ടപ്പെടുന്ന സാഹചര്യങ്ങളുമുണ്ടായി.