-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്‌റ്റിലായ തന്ത്രി കണ്‌ഠര് രാജീവരര്‍ക്കെതിരേ ഗുരുതര കണ്ടെത്തലുകളുമായി എസ്.ഐ.ടി. തന്ത്രിയുടെയും ഭാര്യയുടെയും പേരിലായി സ്വകാര്യ ധനകാര്യ സ്‌ഥാപനങ്ങളില്‍ കോടികളുടെ നിക്ഷേപമുണ്ടെന്ന് ആരോപിച്ച എസ്.ഐ.ടി. ഇതിന്റെ രേഖകള്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയും ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും നിക്ഷേപമുണ്ടെന്നാണ് എസ്.ഐ.ടി. റിപ്പോര്‍ട്ട്. നിയമവിരുദ്ധ സമ്പാദ്യത്തിന്റെ സൂചനകളാണിതെന്നും കണ്‌ഠര് രാജീവരരുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് അന്വേഷണസംഘം പറഞ്ഞു. ജാമ്യാപേക്ഷയില്‍ 18നു വിധി പറയും.
2024-25 സാമ്പത്തിക വര്‍ഷം മാത്രം തന്ത്രി 7,26,000 രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് എസ്.ഐ.ടി. കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്‌ഥാനത്തില്‍ തന്ത്രിയെ പൊതുസേവകന്‍എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തണമെന്നും അഴിമതി നിരോധന നിയമം ബാധകമാക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടു.
തന്ത്രി ഔദ്യോഗിക സര്‍ക്കാര്‍ ജീവനക്കാരനല്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്നും ദേവസ്വം ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വ്യക്‌തിയായതിനാല്‍ പൊതുസേവന ചുമതലകള്‍ നിര്‍വഹിക്കുന്നവനായി കണക്കാക്കേണ്ടതുണ്ടെന്നും എസ്.ഐ.ടി. വ്യക്‌തമാക്കി.
സാമ്പത്തിക ഇടപാടുകളുടെ മുഴുവന്‍ ശൃംഖല പുറത്തുകൊണ്ടുവരാന്‍ കൂടുതല്‍ വിശദമായ അന്വേഷണം അനിവാര്യമാണെന്നും എസ്.ഐ.ടി. കോടതിയില്‍ ആവശ്യപ്പെട്ടു.