-->
ലോകപ്രശസ്തനായ ഡോ. ദീപക് ചോപ്രയുടെ പേര് ജെഫ്രി എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് പുറത്തുവിട്ട പുതിയ കോടതി രേഖകളിൽ ഉൾപ്പെട്ടത് വലിയ ചർച്ചയാകുന്നു. എപ്‌സ്റ്റീനുമായി 2016-നും 2018-നും ഇടയിൽ ചോപ്ര നടത്തിയ ഇമെയിൽ സംഭാഷണങ്ങളുടെ വിശദാംശങ്ങളാണ് അമേരിക്കൻ ഹൗസ് ഓവർസൈറ്റ് കമ്മിറ്റി പുറത്തുവിട്ടത്. പുറത്തുവന്ന ഫയലുകൾ പ്രകാരം ദീപക് ചോപ്രയും എപ്‌സ്റ്റീനും തമ്മിൽ പല വിഷയങ്ങളിലും ആശയവിനിമയം നടത്തിയിട്ടുണ്ട്:
ലിയോനാർഡോ ഡികാപ്രിയോയ്ക്ക് വൂഡി അലനൊപ്പം അത്താഴവിരുന്നിൽ പങ്കെടുക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ച് 2016-ൽ എപ്‌സ്റ്റീൻ അയച്ച ഇമെയിലിന്, അദ്ദേഹം അവിടെയുണ്ടെങ്കിൽ തീർച്ചയായും ചോദിക്കാമെന്ന് ചോപ്ര മറുപടി നൽകുന്നുണ്ട്. ഡോണൾഡ് ട്രംപിന്റെ രണ്ടാം ഭാര്യയായിരുന്ന മാർല മേപ്പിൾസിനെക്കുറിച്ചും അവർ ഗർഭിണിയായപ്പോൾ താൻ ട്രംപുമായി വെച്ച 10,000 ഡോളറിന്റെ ബെറ്റിനെക്കുറിച്ചും എപ്‌സ്റ്റീൻ ചോപ്രയോട് പറയുന്നുണ്ട്. നമ്മൾ പങ്കുവെക്കുന്നതെന്തും നമുക്കിടയിൽ മാത്രമായിരിക്കും എന്ന് ചോപ്ര എഴുതിയപ്പോൾ, ഞാൻ ആരോടും ഒന്നും പങ്കുവെക്കാറില്ല, പക്ഷേ നിങ്ങളെ വിശ്വസിക്കുന്നു എന്നാണ് എപ്‌സ്റ്റീൻ മറുപടി നൽകിയത്.
ട്രംപിനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ കേസ് പിൻവലിച്ചതിനെക്കുറിച്ചുള്ള വാർത്ത എപ്‌സ്റ്റീൻ ചോപ്രയ്ക്ക് അയച്ചിരുന്നു. ഇതിന് മറുപടിയായി, അവർ നിങ്ങൾക്കെതിരെയുള്ള സിവിൽ കേസും ഒഴിവാക്കിയോ? എന്ന് ചോപ്ര ചോദിച്ചപ്പോൾ അതെ എന്നാണ് എപ്‌സ്റ്റീൻ മറുപടി നൽകിയത്.