-->
അമ്മായിയുമായി അവിഹിതബന്ധം തുടരാൻ യുവാവ് അമ്മാവനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം. സീതാപൂർ സ്വദേശിയായ ആദേഷ് (22) അമ്മാവൻ ബൽറാമിനെ(30) മൂർച്ചയേറിയ ആയുധമുപയോഗിച്ചാണ് കഴുത്തറുത്ത് കൊന്നത്.
ആദേഷ് തന്റെ രണ്ട് കൂട്ടാളികളോടൊപ്പം ഭാട്ടിപുര ചന്ദു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ബൽറാമിന്റെ വീട്ടിൽ ബുധനാഴ്ച രാത്രി അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. ബൽറാം സംഭവസ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടതായി ഷാജഹാൻപൂർ എസ്.പി. രാജേഷ് ദ്വിവേദി പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ബൽറാമിന്റെ സഹോദരൻ വിവരം പോലീസിനെ അറിയിക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നതെന്ന് എസ്.പി. പറഞ്ഞു. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു ബൽറാമിന്റെ മൃതദേഹം.
ആദേഷും ബൽറാമിന്റെ ഭാര്യയും പ്രണയത്തിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി എസ്.പി. പറഞ്ഞു. കൊലപാതകം നടക്കുന്ന സമയത്ത് ബൽറാമിന്റെ ഭാര്യയും അവരുടെ അഞ്ച് വയസ്സുള്ള ആൺകുട്ടിയും ഇതേ മുറിയിൽ കിടന്നുറങ്ങിയിരുന്നതായി അദ്ദേഹം പറഞ്ഞു. കുറ്റകൃത്യത്തിൽ ബൽറാമിന്റെ ഭാര്യയ്ക്കുള്ള പങ്ക് അന്വേഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.