-->
അടുത്തിെടയാണ് ഉര്‍വശി, കല്‍പന എന്നിവരുടെ സഹോദരനായ നടന്‍ കമല്‍ റോയ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. ഇപ്പോഴിതാ ഇവരുടെ കുടുംബത്തിന് നേരിടേണ്ടി വന്ന ഇത്തരം സാഹചര്യങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് ആലപ്പി അഷ്‌റഫ്. ഇവരുടെ ഇളയ സഹോദരന്‍ പ്രിന്‍സ് എന്ന നന്ദുവിന്റെ മരണത്തെ കുറിച്ചും ആലപ്പി അഷ്‌റഫ് യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയുണ്ടായി.
ആലപ്പി അഷ്‌റഫിന്റെ വാക്കുകള്‍:
ഉർവശി, കൽപന, കലാരഞ്ജിനി എന്നിവരുടെ രണ്ട് സഹോദരന്മാരുടെ മരണവും ഇന്ന് ചർച്ച ചെയ്യപ്പെടുകയാണ്. വളരെ ചെറുപ്രായത്തിൽ, പതിനേഴാമത്തെ വയസ്സിൽ, ജീവിതം അവസാനിപ്പിച്ച നന്ദു എന്ന പ്രിൻസ് ആ കുടുംബത്തിൽ ഏൽപ്പിച്ച ആഘാതം ചെറുതൊന്നുമായിരുന്നില്ല. എല്ലാവരും കൊഞ്ചിച്ചു വളർത്തി, അകാലത്തിൽ പൊരിഞ്ഞ ഒരു സുന്ദരക്കുട്ടൻ. ആ മരണത്തിന്റെ ദുരൂഹതയുടെ ചുരുൾ ഇന്നും അഴിഞ്ഞിട്ടില്ല. രണ്ടാമത്തെ സഹോദരൻ കമൽ റോയ് ഇപ്പോൾ മരണമടഞ്ഞു. അദ്ദേഹത്തിന് മുമ്പ് ഒരു അപകടം സംഭവിച്ചിട്ടുണ്ടായിരുന്നു. ആ നിർഭാഗ്യ സംഭവത്തിൽ എനിക്കും വേദന ഉണ്ടാക്കുന്ന ഒരു കാര്യമുണ്ട്. അത് ഞാൻ പുറകെ പറയാം.
ചവറ വിപി നായരും വിജയലക്ഷ്‌മിയും ഒക്കെ സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും എല്ലാവരെയും ആകർഷിക്കുന്ന വ്യക്തിത്വങ്ങൾ ആയിരുന്നു. അഞ്ചു കുട്ടികളുമായി മദ്രാസിൽ താമസിക്കുന്ന കാലം മുതൽ എനിക്ക് ആ കുടുംബവുമായിട്ട് അടുപ്പമുണ്ടായിരുന്നു. ഞാൻ ആർ കെ ലോഡ്‌ജിൽ താമസിക്കുമ്പോൾ ഒരു ദിവസം രാവിലെ ഒരു വാർത്ത വരുന്നു: ചവറ വിപി നായർ വിടവാങ്ങി എന്ന്. ഉടൻ തന്നെ ഞാനും നടൻ ജോണിയും കൂടി ജോണിയുടെ ബൈക്കിൽ അങ്ങോട്ടേക്ക് വെച്ച് പിടിച്ചു. മരണ വീട്ടിലേക്ക് തിരിയുന്നതിനു മുൻപ് എതിരെ വന്ന ഒരാൾ ഞങ്ങളെ നോക്കി ചിരിച്ച് കൈ കാണിച്ചു. രണ്ടു ദിവസം മുമ്പ് ആവടിയിലുള്ള ഒരു ഫാക്‌ടറിയുടെ വാർഷിക ആഘോഷ പരിപാടിയിൽ എന്റെ ഒരു ഷോ ഉണ്ടായിരുന്നു. എന്നോടൊപ്പം ജോണിയും വന്നിരുന്നു. അവിടെ വച്ച് പരിചയപ്പെട്ട ഉണ്ണി എന്ന ചെറുപ്പക്കാരനായിരുന്നു അത്. ബൈക്ക് നിർത്തിയപ്പോൾ ഉണ്ണി ചോദിച്ചു: "എവിടെ പോകുന്നു?" എന്ന്. ഞങ്ങൾ പറഞ്ഞു: "ചവറ വി പി നായർ ചേട്ടൻ പെട്ടെന്ന് മരിച്ചു. ആ കാണുന്നതാണ് വീട്. അങ്ങോട്ടേക്കാണ് പോകുന്നത്." എന്ന്. അത് കേട്ട ഉടൻ ഉണ്ണി പറഞ്ഞു: "അയ്യോ, എന്റെ നാട്ടുകാരനാണ്, എന്റെ ഒരു അകന്ന ബന്ധു കൂടിയാണ്. ഞാനും വരുന്നു, നിങ്ങളുടെ കൂടെ." എന്ന്.
അങ്ങനെ ഞങ്ങൾ മൂന്നു പേരും ചേർന്നാണ് അവിടെ എത്തിയത്. മാനസികമായി ആകെ തകർന്നിരിക്കുന്ന വിജയലക്ഷ്‌മി ചേച്ചി തന്റെ നാട്ടുകാരനും ബന്ധുവും കൂടിയായ ഉണ്ണിയെ കണ്ടപ്പോൾ കൂടുതൽ ഇമോഷണൽ ആയി. ഞാനും ജോണിയും ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷം തിരികെ പോരുന്നു. എന്നാൽ ഉണ്ണി അവിടുത്തെ കാര്യങ്ങളൊക്കെ നോക്കി അവിടെ തന്നെ നിന്നു. ആ ഉണ്ണിയാണ് പിൽക്കാലത്ത് ഇവരുടെ ഏറ്റവും വലിയ സംരക്ഷകനായി മാറിയത്. ഇത്രയും നല്ലൊരു മനസ്സിന്റെ ഉടമയെ നമുക്ക് കാണാൻ കഴിയില്ല. ഉണ്ണിയുടെ ജീവിതം പിന്നീട് അങ്ങോട്ട് ഒരു സിനിമ കഥയെ വെല്ലുന്നതായിരുന്നു. തന്റെ ജീവിതമേ ഈ കുടുംബത്തിന് വേണ്ടി ഒഴിഞ്ഞുവെച്ചു. പറക്കമുറ്റാത്ത ഈ അഞ്ചു കുഞ്ഞുങ്ങളെയും വലിയ രീതിയിൽ എത്തിച്ചതിന്റെ പ്രധാന പങ്കുവഹിച്ചത് ഉണ്ണിയാണെന്നുള്ളത് ആർക്കും അറിയില്ല. കുട്ടികളുടെ എല്ലാം വിദ്യാഭ്യാസത്തിനും അഭിനയ ജീവിതത്തിനും ഒക്കെ വഴിവെച്ചതിന്റെ പിന്നിൽ ഉണ്ണിയുടെ കരങ്ങളായിരുന്നു. ഉർവശിയും കൽപനയും കലാരഞ്ജിനിയും ഒക്കെ ഉന്നതിയിൽ എത്തിയപ്പോഴും അവരുടെ സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും അവസാന വാക്ക് ഉണ്ണിയുടേതായിരുന്നു. കുട്ടികൾക്കെല്ലാം ബഹുമാനവും പേടിയും ഇഷ്ടവും ഒക്കെ ആയിരുന്നു ഉണ്ണി അങ്കിളിനോട്. അദ്ദേഹം തന്റെ സ്വന്തം ജീവിതം ആ കുടുംബത്തിന് വേണ്ടി ഒഴിഞ്ഞുവെച്ചു. ഇടയ്ക്കൊക്കെ എന്നെയും ജോണിയെയും കാണുവാനായിട്ട് ആർ കെ ലോഡ്‌ജിൽ എത്തുമായിരുന്നു. കുറച്ചുനേരം ഇരുന്ന് വിശേഷങ്ങളൊക്കെ പങ്കുവെച്ച ശേഷം മാത്രമേ മടങ്ങി പോകാറുള്ളൂ. ഉണ്ണിയും ഒരു നടനാണ്. ഗറില്ല എന്ന ചിത്രത്തിൽ അദ്ദേഹം നായകനായി അഭിനയിച്ചിട്ടുണ്ട്. ചില ചിത്രങ്ങൾ നിർമ്മിച്ചിട്ടുമുണ്ട്. ഉണ്ണി ഒരു നിയോഗം പോലെ ആ കുടുംബത്തെ ഭദ്രമാക്കിയപ്പോഴേക്കും ഉണ്ണിക്ക് മാരകമായ ഒരു അസുഖം ബാധിച്ച് മരണപ്പെട്ടു. ഉണ്ണി ആശുപത്രിയിൽ കിടക്കുമ്പോൾ കൽപന എന്നോട് പറഞ്ഞത്: ഞാൻ ഓർക്കുകയാണ് "ഞങ്ങളുടെ മൂന്നു പേരുടെയും സകല സ്വത്തുക്കൾ വിറ്റിട്ടാണെങ്കിലും ചികിത്സയുടെ ഏത് അറ്റം വരെയും ഞങ്ങൾ പോകും ഇത് ഞങ്ങൾ മൂന്നു പേരും കൂടി എടുത്ത തീരുമാനമാണ്". ഉണ്ണിയോട് അവർക്കുള്ള കടപ്പാടും സ്നേഹവും മനസ്സിലാക്കുവാൻ ഇതിൽ കൂടുതൽ എന്താണ് വേണ്ടത്? ഇളയ മകനായ പ്രിൻസ് എന്ന നന്ദുവിന്റെ നൊമ്പരപ്പെടുത്തുന്ന വേർപാടിനും ചില ദുസ്സൂചനകളുണ്ട്. തുളസിദാസ് സംവിധാനം ചെയ്‌ത ലയനം എന്ന ചിത്രത്തിൽ സിൽക്ക് സ്‌മിതയുടെ നായകനായിരുന്നു നന്ദു. സിൽക്ക് സ്‌മിത അനാഥ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നന്ദുവിന് അവിടെ ഒരു ജോലി കൊടുക്കുന്നു. അവിടെ എത്തുന്ന മാദക നദിയായ അഭിലാഷ നന്ദുവിനെ വളക്കാൻ ശ്രമിക്കുന്നു. ഇതിനെ സിൽക്ക് സ്‌മിത തടുക്കുന്നു. പിന്നീട് സിൽക്ക് സ്‌മിതയുമായി നന്ദു അടുക്കുന്നു. അങ്ങനെ അവർ തമ്മിൽ ഒന്നിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു, വിവാഹം കഴിക്കാൻ ബുദ്ധിമുട്ട് നേരിട്ടപ്പോൾ അവർ ഒന്നിച്ച് ജീവിതം അവസാനിപ്പിക്കുന്നു. ഇതായിരുന്നു ആ സിനിമയുടെ കഥ. ലയനം എന്ന സിനിമയുടെ അവസാന ഭാഗം പോലെ തന്നെയായിരുന്നു അവരുടെ ജീവിതത്തിലും സംഭവിച്ചത്. സിൽക്ക് സ്‌മിതയും ജീവിതം സ്വയം അവസാനിപ്പിച്ചു. നന്ദുവും സ്വയം ജീവിതം അവസാനിപ്പിച്ചു. കൗമാരപ്രായത്തിൽ അപക്വമായ മനസ്സിൽ ഉണ്ടാകുന്ന വിഭ്രാന്തിയിൽ നിന്നും ഉടലെടുക്കുന്നതാണ് ജീവിതം അവസാനിപ്പിക്കുക എന്നുള്ള തീരുമാനം. വീട്ടുകാരോടൊന്ന് മനസ്സ് തുറന്ന് സംസാരിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു നന്ദുവിന്റെ ഈ വേർപാട്.
ഞാൻ 2006 മുതൽ രണ്ടു വർഷക്കാലം ജീവൻ ടിവിയിൽ പ്രോഗ്രാം ചീഫ് ആയിട്ട് ജോലി നോക്കിയിട്ടുണ്ട്. എനിക്ക് തൊട്ടുമുൻപ് ആ പോസ്‌റ്റിൽ ഇരുന്നത് ഈയിടെ അന്തരിച്ച സനൽ പോറ്റി ആയിരുന്നു. അന്നൊരിക്കൽ കൽപന എന്നെ വിളിച്ചു പറയുന്നു: "ഇക്കാ, എന്റെ സഹോദരൻ കമലിന് ജീവൻ ടിവിയിൽ ഒരു ജോലി കൊടുക്കാമോ?" എന്ന്. ഞാൻ ഉടൻ പറഞ്ഞു: "ഞാൻ ശ്രമിക്കാം, നോക്കാം." ജീവൻ ടിവിയുടെ എംഡി ആയ ബേബി മാത്യൂ സോമതീരം സാറിനോട് സംസാരിച്ച ശേഷം തിരിച്ചു വിളിക്കാമെന്നും കൽപനക്ക് ഉറപ്പു കൊടുത്തു. ആ സമയത്ത് കമലിന്റെ അവസ്ഥ അൽപം മോശമായിരുന്നു. ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷം സീരിയൽ താരമായ രേഖയെ വിവാഹം കഴിച്ചിരിക്കുന്ന സമയമായിരുന്നു. രേഖയുമായിട്ടുള്ള വിവാഹത്തിന് വീട്ടുകാർ എതിർത്തില്ല. രേഖ എന്ന അത്യാവശ്യ തിരക്കുള്ള ഒരു സീരിയൽ നടിയായിരുന്നു. ഇദ്ദേഹത്തിന് ഒരു ജോലി അത്യാവശ്യവുമായിരുന്നു. രേഖയെ കുറിച്ച് പറയുകയാണെങ്കിൽ, രേഖയുടെ പിതാവ് രതീഷ് ഒരു ഡബ്ബിങ് ആർട്ടിസ്‌റ്റ് ആയിരുന്നു. മാതാവ് രാധാദേവി പഴയകാല നടിയും ഡബ്ബിങ് ആർട്ടിസ്‌റ്റും ഒക്കെ ആയിരുന്നു. രതീഷ് എന്റെ ഒരു സുഹൃത്തുമായിരുന്നു. അവർ രണ്ടുപേരും ഇപ്പോൾ ഇല്ല. അങ്ങനെ അടുത്ത ദിവസം കൽപന എന്നോട് പറഞ്ഞ സഹോദരന്റെ ജോലിക്കാര്യം ഞാൻ ജീവൻ ടിവി എംഡിയുമായിട്ട് സംസാരിച്ചു. അദ്ദേഹം അതിന് പൂർണ്ണ അനുമതി തന്നു. ഞാൻ ഉടൻ തന്നെ കൽപനയെ വിളിച്ച് വിവരം പറഞ്ഞു. എംഡി ഓക്കെയാണ്. കമൽ അദ്ദേഹത്തെ വന്നൊന്ന് കാണണം. വരേണ്ട ദിവസവും പറഞ്ഞു. അതിനുശേഷം കമൽ എന്നെ വിളിച്ചു പറഞ്ഞു: "ഞാൻ ഉണ്ണിയാർച്ച എന്ന സീരിയലിന്റെ ഷൂട്ടിങ്ങിനായി കൊയിലാണ്ടിയിലാണ് ഇക്കാ. പറഞ്ഞ ദിവസം ഞാൻ കൃത്യമായി വന്ന് കണ്ടുകൊള്ളാം." എന്ന്. പിന്നീട് എന്നെ വിളിച്ചു പറയുന്നു: "ഞാൻ പുറപ്പെട്ടു. നാളെ രാവിലെ അവിടെ എത്തുമെന്ന്." അങ്ങനെ ജീവൻ ടിവിയിലേക്ക് പുറപ്പെട്ട കമൽ രാത്രിയിൽ വഴിയരികിൽ തുറന്നിരുന്ന ഒരു കടയുടെ മുൻപിൽ കാർ നിർത്തി. അവിടെ നിന്നും ഒരു പാക്കറ്റ് ബിൽസും അവിടെ തൂക്കിയിട്ടിരുന്ന ബോബനും മോളിയും എന്ന കാർട്ടൂൺ മാസികയും വാങ്ങി. അവിടെ നിന്ന് ഒരു സിഗരറ്റ് പുകച്ചുകൊണ്ട് തിരിച്ചു നടക്കുമ്പോൾ അതാ പുറകിൽ നിന്നും വടിവാളിന് ഒരു വെട്ടും. ഒരു ഇരുമ്പ് വടിക്ക് ഒരു അടിയും. എന്താണ് സംഭവിച്ചതെന്ന് ഒന്നും മനസ്സിലാകാതെ രക്തത്തിൽ കുളിച്ച് ബോധരഹിതനായി നിലത്തുവീണു. ആരാണ് എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല. ഒടുവിൽ പോലീസ് എത്തിയപ്പോൾ കമലിന്റെ മൊബൈൽ ഫോൺ ബെൽ അടിക്കുന്നു. പോലീസായിരുന്നു ഫോൺ എടുത്തത്. മറുപുറത്ത് മനോജ് കെജയൻ ആയിരുന്നു. മനോജിനോട് പോലീസ് കാര്യങ്ങൾ വിശദീകരിച്ചു. എത്രയും പെട്ടെന്ന് അമൃത ഹോസ്‌പിറ്റലിലേക്ക് എത്തിക്കുവാൻ മനോജ് അവരോട് അഭ്യർത്ഥിച്ചു. ഉർവശി അപ്പോൾ എറണാകുളത്ത് ഷൂട്ടിങ് ആവശ്യത്തിനായി വൈറ്റ് ഫോർട്ട് എന്ന ഹോട്ടലിൽ തങ്ങുന്നുണ്ടായിരുന്നു. ജീവിതത്തിൽ ആർക്കും ഒരു ഉപദ്രവവും ചെയ്യാത്ത അയ്യോ ഭാവിയായ ഒരു മനുഷ്യനാണ് ഇങ്ങനെ സംഭവിച്ചത്. സിഗരറ്റ് വാങ്ങിയ കടയുടെ പരിസരത്ത് മുസ്ലിം ലീഗ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷവും തല്ലുമൊക്കെ നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു. കമലിന്റെ ഏകദേശ രൂപമുള്ള ഒരാൾ ഇതിൽ പങ്കാളിയായിരുന്നു. പകരം വീട്ടാൻ കാത്തിരുന്നവരുടെ മുൻപിൽ രാത്രിയുടെ വെളിച്ചത്തിൽ വന്നെത്തിയത് കമലായിരുന്നു. അവർക്ക് അറിയില്ലല്ലോ, ഇത് കമലാണെന്ന്. അവർ പ്രതീക്ഷിച്ച ആളാണെന്ന് കരുതി പണി നടത്തി. ആറുമാസം കോമാളി ഹോസ്‌പിറ്റലിൽ നിന്നും തൃപ്പൂണിത്തറയിലുള്ള വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴാണ് ഞാൻ കമലിനെ കാണാൻ ചെല്ലുന്നത്. എന്റെ മുഖത്തേക്ക് കുറച്ചുനേരം സൂക്ഷിച്ചു നോക്കിയിരുന്നു. കമലിന്റെ നേരിയമായ ആ മുഖം ഇന്നും എന്റെ മനസ്സിൽ നിന്നും മാറ്റിയിട്ടില്ല. അന്ന് ഒരു കാര്യം കണ്ട് ഞാൻ അത്ഭുതപ്പെട്ടു. കമലിന്റെ തലയോട്ടിയുടെ ഒരു ഭാഗം ഊരിയെടുത്ത് ഫ്രിഡ്‌ജിൽ സൂക്ഷിച്ചിരിക്കുന്നു. തലയുടെ ആ ഭാഗം എന്തൊക്കെയോ വെച്ച് മൂടപ്പെട്ടിരിക്കുന്നു. കുറച്ചുനാൾ കഴിഞ്ഞ് അത് തിരികെ വെക്കുകയുള്ളൂ. ഇങ്ങനെ ഒരു സംഭവം ഞാൻ ആദ്യമായി കേൾക്കുകയാണ്, കാണുകയാണ്. എനിക്ക് ആശ്ചര്യവും സങ്കടവും തോന്നി. അന്ന് ഞാൻ അവിടെ ചെല്ലുമ്പോൾ നടി രേഖ അവിടെ ഉണ്ടായിരുന്നു. എന്നാൽ കുറച്ചുനാൾ കഴിഞ്ഞ് അവർ ആ ബന്ധം വേർപെടുത്തി മറ്റൊരു വിവാഹം കഴിച്ചു പോയി. മരണമറിഞ്ഞ് രാവിലെ ഞാൻ കലാരഞ്ജനിയെ വിളിച്ചപ്പോൾ കലാരഞ്ജനി സങ്കടത്തോടെ പറയുന്നു: "അവൻ പോയി ഇക്കാ, ഇക്കായെ കാണാൻ വരുമ്പോൾ അല്ലായിരുന്നോ അപകടം ഉണ്ടായത്." മരണത്തിന് ഇപ്പോഴത്തെ കാരണം ഹൃദയസ്‌തംഭനമാണ്. കലാരഞ്ജനി പറഞ്ഞു: "ആദ്യ വിവാഹത്തിൽ അവൻ ഒരു മകനുണ്ട്. അവർ വിദേശത്താണ്. അവൻ ബഹ്റൈനിൽ നിന്നും ഉച്ച കഴിഞ്ഞ് എത്തും. അവൻ വന്നതിനുശേഷമേ അടക്കമുണ്ടാകൂ."
ഇവിടെ ഏറ്റവും വലിയ സങ്കടകരമായ അവസ്ഥ എന്താണെന്ന് വെച്ചാൽ, അമ്മ ജീവിച്ചിരിക്കെ കൽപന ഉൾപ്പെടെയുള്ള മൂന്ന് മക്കളുടെയും മരണം അവർ കാണേണ്ടി വന്നു. എല്ലാം പെട്ടെന്നുള്ള വേർപാടുകൾ. ഒരു യാത്ര ചോദിക്കലിന് പോലും കാത്തുനിന്നില്ല. കൂടാതെ പെൺകുട്ടികളുടെ ജീവിതത്തിൽ ബന്ധങ്ങളുടെ ചരടഴിയുന്നതും നിസ്സഹായമായി നോക്കി നിൽക്കേണ്ടി വന്നു. ഇതെല്ലാം ഉൾക്കൊള്ളാനും സഹിക്കാനും അവർക്ക് സാധിക്കുന്നുണ്ടല്ലോ എന്ന് ഓർക്കുമ്പോൾ, അതും ഒരു അത്ഭുതമാണ്.