-->
കൊച്ചി : സി.പി.എമ്മിന്റെ കേന്ദ്ര നേതാക്കളും സംസ്‌ഥാന കമ്മിറ്റി അംഗങ്ങളും നടത്തിയ ഒരാഴ്‌ചത്തെ ഗൃഹസന്ദര്‍ശന പരിപാടിയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഇന്നു ചേരുന്ന സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തും.അതിന്റെ ചുവടുപിടിച്ചുള്ള ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ നടക്കുന്ന സംസ്‌ഥാന കമ്മിറ്റി രൂപം നല്‍കും.
അതിനിടെ, നിയോജകമണ്ഡലങ്ങളില്‍ ബൂത്ത് അടിസ്‌ഥാനത്തില്‍ ഗൃഹസന്ദര്‍ശന പരിപാടി തുടരാന്‍ പാര്‍ട്ടി കീഴ്‌ഘടകങ്ങള്‍ക്കു സര്‍ക്കുലര്‍ വഴി നിര്‍ദേശം നല്‍കി. ലോക്കല്‍, ഏരിയ, ജില്ലാ നേതാക്കളാണ് ഇനിയുള്ള ദിവസങ്ങളില്‍ ഗൃഹസന്ദര്‍ശനം നടത്തേണ്ടത്. അതിനുള്ള സ്‌ക്വാഡുകള്‍ മുഖ്യമന്ത്രിയുടെ കത്ത് അടങ്ങുന്ന ലഘുലേഖകളുമായി വീടുകളില്‍ എത്തണം.
മുന്‍നിര നേതാക്കള്‍ നടത്തിയ വീട് സന്ദര്‍ശനങ്ങളില്‍ മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടെയും പ്രവര്‍ത്തന രീതികളോട് പലകേന്ദ്രങ്ങളില്‍നിന്നു വിമര്‍ശനം ഉയര്‍ന്നിരുന്നു. അഖിലേന്ത്യ സെക്രട്ടറിയുടെ പ്രവര്‍ത്തനശൈലിക്കെതിരേയും മുന്‍ ദേശീയ നേതൃത്വവുമായി താരതമ്യം ചെയ്‌തുകൊണ്ടുള്ള വിമര്‍ശനം ഉയര്‍ന്നു. ട്രേഡ് യൂണിയന്‍ നേതാക്കളുടെ ആഡംബര ജീവിതമായിരുന്നു മറ്റൊരു വിമര്‍ശനവിഷയമെന്ന് ഗൃഹസന്ദര്‍ശനം നടത്തിയ നേതാക്കള്‍ സൂചന നല്‍കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഫെബ്രുവരി ഒന്നു മുതല്‍ രണ്ടാഴ്‌ച ഇടതുമുന്നണി നടത്തുന്ന മേഖലാ ജാഥകള്‍ക്കും വന്‍ജനപങ്കാളിത്തം ഉറപ്പാക്കുക ലക്ഷ്യമാണ്. പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍, ബിനോയ് വിശ്വം, ജോസ് കെ. മാണി എന്നിവരാണ് മേഖലാജാഥകള്‍ നയിക്കുക.
അതിനിടെ, കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ട നവകേരള വികസന ക്ഷേമപരിപാടി, ജനങ്ങളില്‍ വികസനസന്ദേശം എത്തിക്കാന്‍ മാത്രം ലക്ഷ്യമിട്ടതാണെന്ന് സര്‍ക്കാരിന് ബോധിപ്പിക്കേണ്ടിവന്നു. വിവരശേഖരണം നടത്തുക മാത്രമാണ് ചെയ്യുന്നതൊന്നും ഡേറ്റ സമാഹരണം ഇല്ലെന്നും കെ.എസ്.യു. നേതാവ് അലോഷ്യസ് സേവിയര്‍ നല്‍കിയ ഹര്‍ജിക്ക് മറുപടിയായി സര്‍ക്കാര്‍ സത്യവാങ്‌മൂലം നല്‍കി.