-->
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയിലെ ദ്വാരപാലക ശില്‍പ തട്ടിപ്പുകേസില്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ഈമാസം അവസാനം കുറ്റപത്രം സമര്‍പ്പിക്കും. മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്കു സ്വാഭാവിക ജാമ്യം ലഭിക്കുന്നതു തടയാന്‍ ഇടക്കാല കുറ്റപത്രം നല്‍കില്ല.
കേസന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലായതിനാല്‍, ഇടപെടേണ്ടതില്ലെന്നാണു സര്‍ക്കാര്‍ നിലപാട്. അതിനാല്‍, പോറ്റിക്കു സ്വാഭാവിക ജാമ്യം കിട്ടുന്നതിനെ സര്‍ക്കാര്‍ തടയില്ല. പത്തുവര്‍ഷത്തിലേറെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയ കേസില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതിക്കു സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ട്.
ഇതുവരെയുള്ള അന്വേഷണം സംബന്ധിച്ച് എസ്.ഐ.ടി. നാളെ ഹൈക്കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയെ അറസ്‌റ്റുചെയ്‌തത് ഒക്‌ടോബര്‍ 17 നാണ്. ഇന്നലെ 90 ദിവസം പിന്നിട്ടു. കുറ്റപത്രം നല്‍കിയില്ലെങ്കില്‍ ഈയാഴ്‌ചതന്നെ പോറ്റി ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും. കോടതി സ്വമേധയാ എടുത്ത കേസായതിനാല്‍, പോറ്റിയുടെ സ്വാഭാവിക ജാമ്യവിഷയത്തില്‍ തങ്ങള്‍ ഇടപെടുന്നില്ലെന്നാണു സര്‍ക്കാരിന്റെ നിലപാട്.
കട്ടിളപ്പാളി കവര്‍ച്ചയുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്‍ നവംബര്‍ മൂന്നിനാണ് ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. അതിനാല്‍ ആദ്യ കേസില്‍ ജാമ്യം ലഭിച്ചാലും രണ്ടാമത്തെ കേസില്‍ പ്രതിക്കു ജയിലില്‍ തന്നെ തുടരേണ്ടി വരും. എന്നാല്‍, രണ്ടാമത്തെ കേസില്‍ 90 ദിവസത്തിനു മുമ്പായി കുറ്റപത്രം സമര്‍പ്പിക്കാനാണു എസ്.ഐ.ടി. ഉദ്ദേശിക്കുന്നത്. അതോടെ പോറ്റിയുടെ ജയില്‍വാസം നീളും.
അന്വേഷണത്തില്‍ നിര്‍ണായകമായ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ശാസ്‌ത്രീയ പരിശോധനാ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന ഇടക്കാല റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. ശബരിമലയില്‍ നിന്നു ശേഖരിച്ച സ്വര്‍ണപ്പാളി സാമ്പിളുകളുടെ പരിശോധനാ ഫലം കഴിഞ്ഞ ദിവസമാണു വിജിലന്‍സ് കോടതിയില്‍ നിന്നും അന്വേഷണ സംഘത്തിനു ലഭിച്ചത്.
മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രതിയാക്കില്ലെന്നാണു വിവരം. മണ്ഡലകാലത്തിനുശേഷം തന്ത്രി മഹേഷ് മോഹനരില്‍നിന്നും മൊഴിയെടുക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തെ പ്രതിയാക്കാന്‍ സാധ്യതയില്ല. തന്ത്രി കണ്‌ഠര് രാജീവര്‍ക്കു ദക്ഷിണയായി താന്‍ മൂന്നു ലക്ഷം രൂപ നല്‍കിയെന്നും ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി മൊഴി നല്‍കിയിട്ടുണ്ട്.
ജെബി പോള്‍