-->
പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികിത്സയ്‌ക്കു പിന്നാലെ വലതു കൈ മുറിച്ചുമാറ്റപ്പെട്ട ഒന്‍പതുവയസുകാരിയായ വിനോദിനിയുടെ അമ്മ പ്രസീതയില്‍നിന്നു പ്രത്യേക സംഘം വിവരങ്ങള്‍ ശേഖരിച്ചു. വിദഗ്‌ധാന്വേഷണത്തിന് ആരോഗ്യവകുപ്പ് നിയോഗിച്ച തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ സര്‍ജറി വകുപ്പ് തലവന്‍ ഡോ.എ. നിസാറുദ്ദീന്‍, കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഓര്‍ത്തോപീഡിക് വകുപ്പ് തലവന്‍ ഡോ. മനോജ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ ഡി.എം.ഒ. ഓഫീസിലെത്തി തെളിവെടുപ്പ് നടത്തിയത്. ചികിത്സാ നടപടികളില്‍ വീഴ്‌ച സംഭവിച്ചിട്ടുണ്ടോയെന്നു കണ്ടെത്തുകയാണു ലക്ഷ്യം.
പത്തു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. പരുക്കുകളുടെ സ്വഭാവം, ചികിത്സയ്‌ക്കായി നടത്തിയ പരിശോധനാ രീതികള്‍, സ്വീകരിച്ച ചികിത്സാ നടപടികള്‍, ചികിത്സയുടെ വിശദാംശങ്ങള്‍, തുടര്‍പരിചരണ സംവിധാനങ്ങള്‍, മുന്നറിയിപ്പ് ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിലെ വീഴ്‌ചകള്‍ എന്നിവ സംഘം പരിശോധിക്കും.
കുട്ടിയുടെ ആരോഗ്യനിലയും ചികിത്സാ രേഖകളും സംഘം നേരിട്ടു വിലയിരുത്തിയശേഷമാകും അന്തിമ റിപ്പോര്‍ട്ട് തയാറാക്കുകയെന്നും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. നിരന്തരം ആവശ്യം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഒന്‍പത് വയസുകാരിയില്‍നിന്നും അമ്മയില്‍നിന്നും അന്വേഷണ ഉദ്യോഗസ്‌ഥര്‍ വിവരങ്ങള്‍ ശേഖരിച്ചത്.
എഴുതിത്തയാറാക്കിയ പരാതി ഉദ്യോഗസ്‌ഥര്‍ക്കു കുടുംബം കൈമാറി. കഴിഞ്ഞ സെപ്‌റ്റംബറിലായിരുന്നു ജില്ലാ ആശുപത്രിയിലെ ചികിത്സയ്‌ക്കു പിന്നാലെ വിനോദിനിക്കു കൈ മുറിച്ചുമാറ്റേണ്ടി വന്നത്.