-->
ശബരിമല: തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കണ്ട് തൊഴാനും മകരജ്യോതി ദര്‍ശനത്തിനുമായി ഭക്‌തലക്ഷങ്ങളാണ് എത്തിയത്. ഉച്ചവരെ സന്നിധാനത്ത് പൂഴി വാരിയെറിഞ്ഞാല്‍ നിലത്ത് വീഴാത്ത അവസ്‌ഥയായിരുന്നു. ഉച്ചകഴിഞ്ഞ തോടെ സന്നിധാനത്തും പരിസരത്തും ഉണ്ടായിരുന്ന ഭക്‌തര്‍ ജ്യോതി കാണാവുന്നയിടങ്ങളിലേക്ക് പോയി.
മലമടക്കുകളിലും പാണ്ടിത്താവളത്തും പുല്ലുമേട്ടിലുമൊക്കെയായി ലക്ഷങ്ങളാണ് കാത്തിരുന്നത്. മകരജ്യോതി ദര്‍ശനത്തിനുശേഷം പാണ്ടിത്താവളം ഭാഗത്തുനിന്നു വടക്കേ നടയിലേക്ക് ഒഴുകി എത്തിയ തീര്‍ഥാടക പ്രവാഹത്തെ നിയന്ത്രിക്കാന്‍ കേന്ദ്രസേനയും പോലീസും ഏറെ പണിപ്പെട്ടു.
പ്രതീക്ഷയ്‌ക്കപ്പുറത്തേക്ക് തീര്‍ഥാടകര്‍ ഒഴുകിയെത്തിയതോടെ സര്‍വ സന്നാഹങ്ങളും ഒരു ക്കിയ പോലീസിന് ആശങ്കയേറി. പാണ്ടിത്താവളം, മരാമത്ത് കൊംപ്ലക്‌സിസിന് മുന്‍വശത്ത് തുറസായ സ്‌ഥലം കൊപ്രാക്കളത്തിന് സമീപം, മരക്കൂട്ടം, അപ്പാച്ചിമേട്, സന്നിധാനം വനം വകുപ്പ് ഓഫീസിന് സമീപമുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഭക്‌തരെ കൊണ്ട് നിറഞ്ഞിരുന്നു. സംസ്‌ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖര്‍, ഇന്റലിജന്‍സ് എ.ഡി.ജി.പി. പി. വിജയന്‍, എ.ഡി.ജി.പിയും ശബരിമല പോലീസ് ചീഫ് കോഡിനേറ്ററുമായ എസ്. ശ്രീജിത്ത്, ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം, എം.എല്‍.എമാരായ പ്രമോദ് നാരായണന്‍, കെ.യു. ജനീഷ് കുമാര്‍, ശബരിമല എ.ഡിഎം. അരുണ്‍ എസ്. നായര്‍, ദേവസ്വം കമ്മിഷണര്‍ ബി. സുനില്‍ കുമാര്‍ എന്നിവര്‍ സന്നിധാനത്ത് ഉണ്ടായിരുന്നു.