-->
കൊച്ചി: നടന്‍ ജയസൂര്യയെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി.) വീണ്ടും ചോദ്യം ചെയ്‌തേക്കും. സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ജയസൂര്യയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തത്. സ്‌ഥാപനത്തില്‍നിന്ന് ജയസൂര്യ കൈപ്പറ്റിയതു തട്ടിപ്പില്‍ നിന്നുള്ള പണമാണെന്ന നിഗമനത്തെത്തുടര്‍ന്നാണു ചോദ്യം ചെയ്യല്‍.
കൂടുതല്‍ അന്വേഷണത്തിനുശേഷം കണ്ടുകെട്ടല്‍ നടപടികളിലേക്കു കടക്കും. സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ താരങ്ങളിലേക്ക് വ്യാപിപ്പിച്ചേക്കുമെന്നാണു സൂചന.
കൊച്ചി ഇ.ഡി. ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ജയസൂര്യയെ ചോദ്യം ചെയ്‌തത്. നടനൊപ്പം ഭാര്യ സരിതയും ഹാജരായി. കഴിഞ്ഞ ബുധനാഴ്‌ചയും ജയസൂര്യയെ ഇ.ഡി. ചോദ്യംചെയ്‌തിരുന്നു. ഓണ്‍ലൈന്‍ ലേലത്തിലൂടെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കുറഞ്ഞവിലയ്‌ക്കു സ്വന്തമാക്കാമെന്ന പ്രചാരണം നല്‍കിയാണു സേവ് ബോക്‌സ് ആപ്പ് 2019-ല്‍ അവതരിപ്പിച്ചത്.
നടന്‍ ജയസൂര്യയടക്കമുള്ള സിനിമാതാരങ്ങള്‍ ആപ്പ് അവതരണച്ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു. തൃശൂര്‍ പോട്ടോര്‍ കുറ്റൂര്‍ എം.കെ. ഗാര്‍ഡന്‍സില്‍ താമസിക്കുന്ന വിയ്യൂര്‍ നെടിയപറമ്പില്‍ സ്വാതിഖ് റഹീമായിരുന്നു സ്‌ഥാപന ഉടമ. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ സേവ് ബോക്‌സ് നല്‍കുന്ന വെര്‍ച്വല്‍ കോയിന്‍ പണംകൊടുത്തുവാങ്ങണം. ഇത് ഉപയോഗിച്ചായിരുന്നു ലേലം.
സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്നുപറഞ്ഞും സ്വാതിഖ് റഹീം പലരില്‍നിന്നും ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിച്ചു. മാസം 25 ലക്ഷം രൂപവരെ ലാഭവും കമ്പനിയില്‍ ഓഹരിപങ്കാളിത്തവുമായിരുന്നു വാഗ്‌ദാനം. തൃശൂര്‍ കാളത്തോട് സ്വദേശി പരാതി നല്‍കിയതോടെയാണു തട്ടിപ്പു പുറത്തായത്. ഇയാളില്‍നിന്നു 21 ലക്ഷം രൂപ സ്വാതിഖ് റഹീം നിക്ഷേപമായി സ്വീകരിച്ചിരുന്നു. മറ്റുചിലരുംകൂടി പരാതിയുമായി എത്തിയതോടെ 2023 ജനുവരിയില്‍ സ്വാതിഖിനെ തൃശൂര്‍ ഈസ്‌റ്റ് പോലീസ് അറസ്‌റ്റു ചെയ്‌തു.
സാമ്പത്തികത്തട്ടിപ്പു നടത്തുന്ന ഓണ്‍ലൈന്‍ ആപ്പുകള്‍ക്കെതിരേ കര്‍ശന നടപടികള്‍ക്ക് കേന്ദ്രനിര്‍ദേശം വന്നതോടെയാണു സേവ് ബോക്‌സ് തട്ടിപ്പില്‍ ഇ.ഡി. കേസെടുത്തത്. സേവ് ബോക്‌സ് ബ്രാന്‍ഡ് അംബാസിഡറാകാന്‍ ജയസൂര്യക്കു കരാറുണ്ടെന്നും ഇ.ഡി. സംശയിക്കുന്നു.