-->
കൊല്ലം: ശബരിമല സ്വര്‍ണ്ണമോഷണക്കേസില്‍ സിപിഐഎം നേതാവ് എ പത്മകുമാറിന്റെ റിമാന്റ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. ഇന്ന് രാവിലെ കൊല്ലം വിജിലന്‍സ് കോടതിയില്‍ പത്മകുമാറിനെ അന്വേഷണസംഘം ഹാജരാക്കിയിരുന്നു. കോടതിയില്‍ പുറത്തേക്ക് വരുമ്പോള്‍ മാധ്യമങ്ങള്‍ ചുറ്റും പൊതിഞ്ഞെങ്കിലും കേസില്‍ നിഷേധാത്മക മറുപടിയല്ലാതെ ഒന്നും പത്മകുമാര്‍ പറയുകയും ചെയ്തില്ല.
ദ്വാരപാലക പാളികളുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കേസിലാണ് ഇത്തവണ കോടതിയില്‍ ഹാജരാക്കിയത്. മുമ്പ് പറഞ്ഞ ദൈവതുല്യന്‍ കടകംപള്ളി യാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് എന്തായാലും ശവംതീനികളല്ല എന്നായിരുന്നു പ്രതികരണം. ദൈവതുല്യന്‍ ആരാണെന്ന ചോദ്യത്തിന് വേട്ടനായ്ക്കളല്ല എന്നും ഇരയാക്കപ്പെടുന്നുണ്ടോ എല്ലാവരും പത്മകുമാറിന്റെ പേരാണല്ലോ പറയുന്നത് എന്ന ചോദ്യത്തിന് എല്ലാം അയ്യപ്പന്‍ നോക്കിക്കൊ ള്ളൂം എന്നുമായിരുന്നു പത്മകുമാറിന്റെ മറുപടി. തന്റെ മാത്രം ഉത്തരവാദിത്വമല്ല ദേവസ്വം ബോര്‍ഡിലെ മറ്റ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നെന്നായിരുന്നു നേരത്തേ പത്മകുമാര്‍ മൊഴി നല്‍കിയത്. നേരത്തേ പത്മകുമാറിനെതിരേ ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ മൊഴി നല്‍കിയിരുന്നു.
പാളികള്‍ പുതുക്കണമെന്നു ദേവസ്വം ബോര്‍ഡില്‍ പറഞ്ഞത് പത്മകുമാറാണെന്നും കാര്യങ്ങള്‍ എല്ലാം അദ്ദേഹത്തിനാണ് അറിയാമായിരുന്നെതന്നും സഖാവ് പറഞ്ഞപ്പോള്‍ വായിച്ചുപോലും നോക്കാതെ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നുമാണ് എന്‍ വിജയകുമാര്‍ നല്‍കിയ മൊഴി. ദേവസ്വം ബോര്‍ഡിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് എന്‍.വിജയകുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ അതിരുവിട്ട് സഹായിക്കാന്‍ ദേവസ്വം മാന്വല്‍ തിരുത്തി. മാന്വല്‍ തിരുത്തിയതില്‍ പത്മകുമാറിനും എന്‍.വിജയകുമാറിനും കെ.പി ശങ്കരദാസിനും പങ്കുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മിനിറ്റ്‌സിലെ തിരുത്തല്‍ പത്മകുമാര്‍ രണ്ടുപേരെയും അറിയിച്ചു. മൂവരും അറിഞ്ഞുകൊണ്ടാണ് പാളികള്‍ പോറ്റിക്ക് കൊടുത്തുവിട്ടതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.