-->
തിരുവനന്തപുരം: വിവി രാജേഷ് ബിജെപിയുടെ തിരുവനന്തപുരം മേയർ സ്ഥാനാർത്ഥി. നീണ്ട ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. ആര്‍ ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ചർച്ചകൾ നടന്നിരുന്നത്. എന്നാല്‍ ശ്രീലേഖ മേയർ ആവുന്നതിനെ ഒരു വിഭാഗം എതിർപ്പുയർത്തുകയായിരുന്നു. ശ്രീലേഖ ഡെപ്യൂട്ടി മേയറും ആകില്ല എന്നാണ് വിവരം. ആശാനാഥ് ഡെപ്യൂട്ടി മേയർ ആയേക്കും. ബിജെപി കേന്ദ്ര നേതൃത്വവും രാജീവ് ചന്ദ്രശേഖറും നടത്തിയ ചർച്ചയിലാണ് തീരുമാനം.
നേതാക്കളുടെ അനുനയശ്രമത്തിനൊടുവില്‍ ആർ ശ്രീലേഖ ജില്ലാ കമ്മിറ്റി ഓഫീസിലെ യോഗത്തിനെത്തി. ജില്ലാ അധ്യക്ഷന്‍ അടക്കമുള്ളവർ വീട്ടിലെത്തി കണ്ടാണ് അനുനയ ശ്രമങ്ങള്‍ നടത്തിയത്. പ്രഖ്യാപനം വരും വരെ പരസ്യ പ്രതികരണം ഉണ്ടാവരുതെന്ന് ശ്രീലേഖയോട് നേതൃത്വം അഭ്യർഥിച്ചു
കഴിഞ്ഞദിവസം കൗൺസിലർമാരെ നേരിൽകണ്ടും സംസ്ഥാന അധ്യക്ഷൻ അഭിപ്രായം ആരാഞ്ഞിരുന്നു. നിലവിൽ രാജീവ് ചന്ദ്രശേഖർ ഡൽഹിയിലാണ് കേന്ദ്ര നേതൃത്വത്തെ തീരുമാനം അറിയിക്കും.
നാല് പതിറ്റാണ്ടായി തുടരുന്ന ഇടതുകോട്ട തകർത്താണ് അൻപത് സീറ്റുമായി ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചത്. സീറ്റ് ഇരട്ടിയാക്കി യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കിയിരുന്നു. ത്രികോണപ്പോരിൽ തിരുവനന്തപുരം ബിജെപിക്കൊപ്പം നില്‍ക്കുകയായിരുന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ബിജെപിക്ക് ഒരു കോർപ്പറേഷൻ ഭരണം ലഭിക്കുന്നത്.