-->
തമിഴ്- തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ നടിയാണ് സിദ്ധി ഇദ്‌നാനി. സിദ്ധിയുടെ ചിരിയും നുണക്കുഴിയുമൊക്കെ ആരാധകർക്കേറെ ഇഷ്ടമാണ്. എന്നാൽ നുണക്കുഴി കാരണം തനിക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ച് പറയുകയാണ് സിദ്ധി. താൻ കരയുമ്പോൾ ചിരിക്കുന്നത് പോലെ തോന്നാറുണ്ടെന്ന് സംവിധായകർ പറയാറുണ്ടെന്നും നുണക്കുഴി തനിക്കൊരു ബുദ്ധിമുട്ടാണെന്നുമാണ് നായിക പറയുന്നത്. 'രെട്ട തല' എന്ന സിനിമയുടെ പ്രൊമോഷൻ ഭാഗമായുള്ള അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
നുണക്കുഴിയാണ് നടിയുടെ ആകർഷണം എന്ന് സഹതാരം അരുൺ വിജയ് പറഞ്ഞപ്പോഴാണ് ഇത് കാരണം താൻ അനുഭവിക്കുന്ന ബുദ്ധിമുട്ട് നടി തുറന്ന് പറഞ്ഞത്. 'നുണക്കുഴിയുടെ പേരിൽ ആളുകൾ എന്നെ പ്രശംസിക്കും. എന്നാൽ, നുണക്കുഴികളും വലിയ പ്രശ്‌നമാണ്. ഞാൻ കരയുമ്പോൾ നുണക്കുഴി കാണും. പല സംവിധായകർക്കും അത് ഇഷ്ടമല്ല. കരയുമ്പോൾ ചിരിക്കുന്നതായി തോന്നും. കരയുമ്പോൾ ചിരിക്കരുതെന്ന് സംവിധായകർ പറയും. ഞാൻ ചിരിക്കുകയല്ലെന്ന് സംവിധായകരോട് വിശദീകരിക്കേണ്ടിവരും. എന്റെ കൈയിലല്ലാത്ത ഒരു കാര്യം ഞാൻ എങ്ങനെ നിയന്ത്രിക്കും', സിദ്ധി ഇദ്‌നാനി പറഞ്ഞു.
ജമ്പ ലക്കിടി പമ്പ, 'പാവൈ', 'വെന്ത് തനിന്തത് കാട്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് സിദ്ധി ഇദ്‌നാനി. ബോളിവുഡിലേക്ക് 'ദ കേരള സ്റ്റോറി' എന്ന സിനിമയിലൂടെ നടി അരങ്ങേറ്റം കുറിച്ചു. ചിത്രത്തിൽ ഗീതാഞ്ജലി മേനോൻ എന്ന കഥാപാത്രത്തെയാണ് സിദ്ധി അവതരിപ്പിച്ചത്. അരുൺ വിജയ് നായകനാകുന്ന 'രെട്ട തല' എന്ന ചിത്രത്തിലൂടെ വീണ്ടും തമിഴിൽ തമിഴിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടി. ജമ്പ ലക്കിടി പമ്പ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിദ്ധി അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. ചിത്രം ഇൻഡസ്ട്രി ഹിറ്റായിരുന്നു. ഈ ചിത്രത്തിന് ശേഷം ഡിംപിൾ ക്വീൻ എന്നായിരുന്നു ടോളിവുഡ് സിദ്ധിയെ വിശേഷിപ്പിച്ചിരുന്നത്.